സംസ്ഥാനത്ത് മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന ആവശ്യം വീണ്ടും 

ബെംഗളൂരു: മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന ആവശ്യം കർണാടക മന്ത്രസഭയില്‍ വീണ്ടുമുയരുന്നു.

നിലവില്‍ ഡി.കെ ശിവകുമാർ മാത്രമാണ് ഉപമുഖ്യമന്ത്രി പദവിയിലുള്ളത്.

അദ്ദേഹം വൊക്കലിഗ സമുദായാംഗമാണ്. വീരശൈവ-ലിംഗായത്, എസ്.സി/എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് കൂടി ഉപമുഖ്യമന്ത്രിമാർ വേണമെന്നാണ് ചില മന്ത്രിമാർ ഉയർത്തുന്ന ആവശ്യം.

ഹൈക്കമാൻഡാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ഡി.കെ ശിവകുമാറിന്റെ പ്രതികരണം.

ശിവകുമാറിനെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് ഒരുവിഭാഗം ഉന്നയിക്കുന്ന ആരോപണം.

രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി പദം ശിവകുമാറിന് നല്‍കാമെന്നാണ് സർക്കാർ രൂപീകരണ വേളയില്‍ കോണ്‍ഗ്രസിനകത്തെ ധാരണ.

ഇതിന് തടയിടാൻ സിദ്ധരാമയ്യ പക്ഷത്തെ മന്ത്രിമാരാണ് കൂടുതല്‍ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

കൂടുതല്‍ സമാദയങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയാല്‍ അവർക്ക് പാർട്ടിയോടുള്ള ഇഷ്ടം വർധിക്കുമെന്നും ഏതാനും ആളുകള്‍ അധികാരം ആസ്വദിക്കുകയാണെന്ന വിമർശനം ഇല്ലാതാക്കാനാവുമെന്നും സഹകരണവകുപ്പ് മന്ത്രി കെ.എൻ രാജണ്ണ പറഞ്ഞു. ബി.ജെ.പി നേരത്തെ ഇത് ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതല്‍ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യത്തില്‍ ഒരു തെറ്റുമില്ലെന്ന് ഭവനനിർമാണ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ പറഞ്ഞു.

എല്ലാ സമുദായങ്ങള്‍ക്കും അവർക്ക് പ്രാതിനിധ്യം വേണമെന്ന താല്‍പ്പര്യമുണ്ടാകും.

വൊക്കലിഗ സമുദായത്തില്‍നിന്ന് ഡി.കെ ശിവകുമാർ ഇപ്പോള്‍ ഉപമുഖ്യമന്ത്രിയാണ്.

ലിംഗായത്, എസ്.സി/എസ്.ടി, മുസ്‌ലിം സമുദായങ്ങള്‍ക്ക് കൂടി പ്രതിനിധ്യം നല്‍കാവുന്നതാണ്.

വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഭരണഘടന അനുസരിച്ച്‌ മന്ത്രിസഭയില്‍ അങ്ങനെ സമുദായ ക്വാട്ട ഇല്ലെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എച്ച്‌.സി മഹാദേവപ്പ പറഞ്ഞു.

കഴിവിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനങ്ങള്‍ ലഭിക്കുന്നത്. കഴിവുള്ള നിരവധി ദലിത് നേതാക്കളുണ്ട്.

അവർക്കാണ് സ്ഥാനം നല്‍കേണ്ടത്. സമുദായ ക്വാട്ടയുടെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us