ഉത്തരാഖണ്ഡിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഒൻപത്‌ മൃതദേഹങ്ങൾ ബെംഗളൂരുവിലെത്തിച്ചു

ബെംഗളൂരു : ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് അപകടത്തിൽപ്പെട്ട ഒൻപതു പേരുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു.

വെള്ളിയാഴ്ച രാവിലെ 5.45-ന് ഡൽഹിയിൽനിന്ന് ഇൻഡിഗോ വിമാനത്തിലാണ് ആദ്യം മൂന്നു മൃതദേഹങ്ങളെത്തിച്ചത്. വൈകീട്ടോടെ ബാക്കിയുള്ളവയും ബെംഗളൂരുവിലെത്തിച്ചു.

മൃതദേഹങ്ങൾ വിമാനത്താവളത്തിൽനിന്ന് സർക്കാർ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയശേഷം ബന്ധുക്കളുടെ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണം ചെയ്തു.

രക്ഷപ്പെട്ട 13 പേരെ വ്യാഴാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ചിരുന്നു. രണ്ടു മലയാളികളുൾപ്പെടെ ഒൻപതു പേരാണ് ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെ മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിനി വി.കെ. സിന്ധുവിന്റെ (45) സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് ഹെബ്ബാൾ ശ്മശാനത്തിൽ നടക്കും.

കൊത്തന്നൂർ ആശാടൗൺഷിപ്പിലെ വീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്.

തിരുവനന്തപുരം സ്വദേശിനി ആശാ സുധാകർ (ആർ.എം. ആശാവതി-71), ബെംഗളൂരു സ്വദേശികളായ സുജാത മുംഗുർവാഡി (51), വിനായക് മുംഗുർവാഡി (54), ചിത്ര പ്രണീത് (48), പത്മനാഭ കുന്ദാപുർ കൃഷ്ണമൂർത്തി, വെങ്കടേശ പ്രസാദ്, അനിത രംഗപ്പ, പത്മിനി ഗെഹ്ഡെ എന്നിവരാണ് മരിച്ച മറ്റുള്ളവർ.

ഇവരുടെ സംസ്കാരം നടത്തി.

കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ അംഗങ്ങളായിരുന്നു എല്ലാവരും. ഉത്തരകാശിയിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള സഹസ്ത്ര തടാക പരിസരത്തേക്കായിരുന്നു മൂന്നു ഗൈഡുമാരുൾപ്പെട്ട 22 അംഗ സംഘം ട്രക്കിങ്ങിന് പോയത്. തിരിച്ചിറങ്ങി വരുന്നതിനിടെയായിരുന്നു ദുരന്തം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us