അപകീർത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ബെംഗളൂരു: കമ്മിഷൻ സർക്കാർ’ ആരോപണവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം.

ബെംഗളൂരു സിവില്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനെത്തി.

ജൂലായ് 30-ന് കേസ് വീണ്ടും പരിഗണിക്കും.

കഴിഞ്ഞവർഷത്തെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സർക്കാരിനെതിരെ കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച പരസ്യത്തിന്റെ പേരിലായിരുന്നു അപകീർത്തിക്കേസ്.

ബി.ജെ.പി. സർക്കാർ 40 ശതമാനം കമ്മിഷൻ വാങ്ങുന്ന സർക്കാരാണെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പരസ്യം.

അഴിമതിയുടെ റേറ്റ് കാർഡും പ്രസിദ്ധീകരിച്ചിരുന്നു.

പരസ്യം അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ക്ക് അപകീർത്തി ഉണ്ടാക്കിയെന്ന് ആരോപിച്ച്‌ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കേശവ പ്രസാദാണ് ഹർജിനല്‍കിയത്.

പരസ്യം നല്‍കിയതില്‍ നേരിട്ട് ഭാഗമാകാതിരുന്ന രാഹുലിനെയും ബി.ജെ.പി. കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേസില്‍ പ്രതികളാണ്.

മൂന്നുപേരോടും കഴിഞ്ഞ ശനിയാഴ്ച നേരിട്ടുഹാജരാകാൻ കോടതി നോട്ടീസ്‌ നല്‍കിയിരുന്നു.

ഇതുപ്രകാരം സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഹാജരായി.

ഇവർക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

ഇന്ത്യമുന്നണിയുടെ യോഗമുള്ളതിനാലാണ് രാഹുല്‍ ഹാജരാകാതിരുന്നതെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു.

ആദ്യം ഇത് അംഗീകരിക്കാതിരുന്ന കോടതി പിന്നീട് രാഹുലിനോട് വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us