കുതിരാന് സമീപം ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; ഗതാഗത നിയന്ത്രണം

തൃശ്ശൂര്‍: ദേശീയപാത തൃശ്ശൂര്‍ കുതിരാനിൽ കഴിഞ്ഞ ദിവസം വിള്ളൽ കണ്ടെത്തിയ ഭാഗം ഇടിഞ്ഞു താഴ്ന്നു. രണ്ട് അടിയോളം ആഴത്തിലാണ് താഴ്ന്നത്. സംഭവത്തിന്‍റെ പശ്ചാതലത്തില്‍ സർവീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയില്‍ വിള്ളല്‍ കണ്ടെത്തിയത്..

വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി കെ. രാജന്റെയും ടി.എൻ പ്രതാപൻ എം.പിയുടെയും സാനിദ്ധ്യത്തിൽ തൃശ്ശൂര്‍ കളക്ട്രേറ്റില്‍ കഴിഞ്ഞ ദിവസം യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിച്ചിരുന്നു. കരാറുകരുടെ ചിലവിൽ നാല് മാസത്തിനകം ഈ ഭാഗം പൊളിച്ചു നീക്കി പുനർ നിർമ്മിക്കാനായിരുന്നു തീരുമാനം.

ഇതിനിടെയാണ് വിളളലുണ്ടായ ഭാഗം രണ്ട് അടിയോളം ഇടിഞ്ഞു താഴ്ന്നത്. നിലവിൽ ഒറ്റ വരിയിലൂടെ വാഹന ഗതാഗതം അനുവദിക്കുന്നുണ്ട്. ഭൂമി ഇടിഞ്ഞു താഴ്ന്നതോടെ പ്രദേശത്ത് വൻ അപകട സാധ്യതയായെന്ന് യാത്രക്കാർ ഭയപ്പെടുന്നു. പ്രധാന റോഡിൻറെ വശം ഇടിഞ്ഞു സർവീസ് റോഡിലേക്ക് വീഴാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു.

പാര്‍ശ്വഭിത്തി നിര്‍മിക്കുന്നതിന് ഇതിനകം അംഗീകാരം ലഭിച്ച 1.35 കോടി രൂപയുടെ പ്രവൃത്തി നാലു മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ മന്ത്രി കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിലവിലെ റോഡ് നിര്‍മാണത്തിലെ അപാകം സംബന്ധിച്ച് റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക് ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രവൃത്തികള്‍ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിരുന്നു. ഇത് കൂടുതൽ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. അധികൃതരുടെ അനാസ്ഥയിൽ ദുരന്തമുണ്ടാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us