കേരളം തുറക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ പ്രവർത്തനമാരംഭിക്കും,വാരാന്ത്യ ലോക്ക്ഡൗണും രാത്രി കാല കർഫ്യൂവും പിൻവലിച്ചു – മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ അടച്ചുപൂട്ടിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കും. അതോടൊപ്പം കേരളത്തിൽ തുടരുന്ന രാത്രികാല കർഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്നത്തെ വാർത്ത സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ

ഇന്ന് ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. കൊവിഡ് വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കാല കർഫ്യൂവും ഏർപ്പെടുത്തിയത്. ഇത് രണ്ടും ഇന്നുമുതൽ ഉണ്ടായിരിക്കില്ല. അതോടൊപ്പം സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുഡോസ് വാക്സീനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാർത്ഥികളേയും വച്ച് തുറക്കാനും സർക്കാൻ തീരുമാനിച്ചു.

ഇന്നത്തെ അവലോകന യോ​ഗം രാത്രി കർഫ്യൂവും ഞായറാഴ്ചയിലെ ലോക്ക്ഡൗണും പിൻവലിക്കാൻ തീരുമാനിച്ചു. അതോടൊപ്പം സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പരിശീലക സ്ഥാപനങ്ങൾ ഒരുഡോസ് വാക്സീനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാർത്ഥികളേയും വച്ച് തുറക്കാൻ അനുമതി നൽകി. ബയോബബിൾ മാതൃകയിൽ വേണം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ. ഒരു ഡോസ് വാക്സീൻ എങ്കിലും എടുത്തവരായിരിക്കണം വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും. അതിൽ ഉദ്ദേശിക്കുന്ന ബിരുദ/ബിരുദാനന്തര വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവരിൽ വാക്സീൻ എടുക്കാത്തവരുണ്ടെങ്കിൽ അവർ ഈ ആഴ്ച തന്നെ വാക്സീൻ സ്വീകരിക്കണം.

അതോടൊപ്പം ഒക്ടോബർ നാല് മുതൽ ടെക്നിക്കൽ/പോളി ടെക്നിക്ക്/മെഡിക്കൽ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉൾപ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകും.

സ്കൂൾ അധ്യാപകരെല്ലാം വാക്സീൻ സ്വീകരിക്കാൻ ശ്രദ്ധിക്കണം. എത്രയും പെട്ടെന്ന് അധ്യാപകരുടെ വാക്സീനേഷൻ പൂർത്തിയാക്കണം. ആകെ വാക്സീനേഷൻ മൂന്ന് കോടി കടന്നിട്ടുണ്ട്. 2.18 കോടി പേർക്ക് ആദ്യഡോസ് വാക്സീനും 82.46 ലക്ഷം പേർക്ക് രണ്ടാം ഡോസ് വാക്സീനുമാണ് നൽകിയത്. 18 വയസ്സിന് മുകളിലുള്ള 76.15 ശതമാനം പേർക്ക് ആദ്യഡോസ് വാക്സീനും 28.37 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ജനസംഖ്യ അടിസ്ഥാനത്തിൽ ഇത് 67.73 ശതമാനവും, 23.03 ശതമാനവുമാണ്. നമ്മുടെ വാക്സീനേഷൻ ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്.

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച കൊവിഡ് കേസുകളിൽ കാര്യമായ വർധനയില്ല. ഓ​ഗസ്റ്റ് 24 മുതൽ 30 വരെയുള്ള ആഴ്ചയിൽ 18.41 ആയിരുന്നു ടിപിആർ. 31 മുതൽ സെപ്തംബർ ആറ് വരെയുള്ള ആഴ്ചയിൽ 17.96 ആയി കുറഞ്ഞു. ജാ​ഗ്രത തുടർന്നാൽ ഇനിയും കേസുകൾ കുറയ്ക്കാൻ സാധിക്കും. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസ് നിലനിൽക്കുന്നതിനാൽ എല്ലാവരും തുറന്നും ജാ​ഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us