മാസവരുമാനം വാഗ്ദാനംചെയ്ത് 2000-ത്തോളം നിക്ഷേപകരിൽനിന്ന് 60 കോടി രൂപയോളം തട്ടി ലോജിസ്റ്റിക്സ് കമ്പനി; സ്വത്തുവകകൾ സർക്കാർ കണ്ടുകെട്ടുന്നു

ബെംഗളൂരു: യെല്ലോ എക്സ്പ്രസ് ലോജിസ്റ്റിക്സ് എന്ന കമ്പനി മാസവരുമാനം വാഗ്ദാനംചെയ്ത് 2000-ത്തോളം നിക്ഷേപകരിൽനിന്ന് 60 കോടി രൂപയോളം തട്ടി. കമ്പനിയുടെ ഒമ്പതുകോടിയോളം വരുന്ന സ്വത്തുവകകൾ കണ്ടുകെട്ടാൻ സർക്കാർ നിർദേശിച്ചു.

15 ബാങ്ക് അക്കൗണ്ടുകളും 180-കാറുകളും കണ്ടുകെട്ടുന്ന സ്വത്തുവകകളിൽ ഉൾപ്പെടും. രണ്ടരലക്ഷം രൂപവരെയാണ് ഓരോ നിക്ഷേപകനിൽനിന്നും കമ്പനി സ്വീകരിച്ചത്. ഈ തുകകൊണ്ട് കാറുകൾ വാങ്ങുമെന്നും ഇവ ടാക്‌സിയായി ഓടി ലഭിക്കുന്ന വരുമാനംകൊണ്ട് നിക്ഷേപകർക്ക് 10,000 രൂപവരെ മാസം നൽകുമെന്നുമായിരുന്നു വാഗ്ദാനം.

കാറുകൾ നിക്ഷേപകരുടെപേരിൽ രജിസ്റ്റർ ചെയ്യുമെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. ആദ്യ നാലുമാസങ്ങളിൽ കൃത്യമായി വരുമാനം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് തുകയൊന്നും ലഭിക്കാതെയായി. ഇതോടെ നിക്ഷേപകർ പണമോ അല്ലെങ്കിൽ കാറോ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്പനിയിൽനിന്ന് മറുപടിയൊന്നുമുണ്ടായില്ല.

വരുമാനം നിലച്ചതോടെ പോലീസിൽ ഒട്ടേറെ പരാതികളും ലഭിച്ചു. തുടർന്നുനടന്ന അന്വേഷണത്തിൽ 240 കാറുകൾ കമ്പനി വാങ്ങിയെന്നും ഇതിൽ 63 കാറുകൾ മാത്രമാണ് നിക്ഷേപകരുടെപേരിൽ രജിസ്റ്റർ ചെയ്തതെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് കമ്പനി മാനേജിങ് പാർട്ട്ണറായ രമിത് മൽഹോത്രയ്ക്കും മറ്റ് പങ്കാളികൾക്കുമെതിരേ കേസെടുക്കുകയും ചെയ്തു.

കഴിഞ്ഞവർഷം സെപ്റ്റംബർമുതൽ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ സി.ഐ.ഡി. നിരീക്ഷണത്തിലാണ്. കമ്പനിനടത്തിപ്പുകാരുടെ മറ്റ് ഇടപാടുകളും അന്വേഷണസംഘം പരിശോധിച്ചുവരുകയാണ്. വരുംദിവസങ്ങളിൽ കൂടുതൽ നടപടികളുണ്ടാകുമെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us