ബെംഗളൂരു നഗരം പശ്ചാത്തലമായ മലയാളത്തിലെ ആദ്യ കഥാസമാഹാരം”ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌ മാന്‍”ശ്രദ്ധ നേടുന്നു.

ബെംഗളൂരു : 20 ലക്ഷത്തോളം മലയാളികള്‍ ജീവിക്കുന്ന ബെംഗളൂരു നഗരം പശ്ചാത്തലമായ മലയാളത്തിലെ ആദ്യ കഥാസമാഹാരം നിരൂപക പ്രശംസ നേടുകയാണ്‌.

ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച “ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌ മാന്‍”നെ കുറിച്ച് നിരവധി നല്ല അഭിപ്രായങ്ങള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്.

രാമപുരത്തിന്റെ കഥാകാരന്‍ നിരവധി കന്നഡ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ശ്രീ സുധാകരന്‍ രാമന്തളി “ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌ മാന്‍” കുറിച്ച് തന്റെ സമൂഹ മാധ്യമ താളില്‍ എഴുതിയത് താഴെ വായിക്കാം.

കേരളത്തിനു പുറത്ത് ഏറ്റവുമധികം മലയാളികൾ ജോലിതേടിയെത്തുകയും കുടുംബജീവിതം കരുപ്പിടിപ്പിക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്തിട്ടുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഏകദേശം പതിനഞ്ചു ലക്ഷം മലയാളികൾ എന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും മലയാളഭാഷയുമായുള്ള ബന്ധം പ്രതികൂലപരിതസ്ഥിതികളിലും കാത്തുസൂക്ഷിക്കുന്നവരാണ്.

അതുകൊണ്ടുതന്നെ ബെംഗളൂരുവിൻ്റെ സാംസ്കാരിക ജീവിതത്തിൽ മലയാളത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. സാഹിത്യം, സംഗീതം, സിനിമ, തിയേറ്റർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളായ ഒട്ടനവധി കലാപ്രവർത്തകരിൽ ചുരുക്കം ചിലർ മുഖ്യധാരയിൽ എത്തിയിട്ടുണ്ടെന്നത് നേരുതന്നെ.

സാഹിത്യരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അനേകം പ്രതിഭകളും ഇവിടെയുണ്ടെന്നതാണ് യാഥാർത്ഥ്യം. ഇതിൽ പലരുടെയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്.
അടുത്ത കാലത്ത് പുറത്തിറങ്ങിയ സുനിൽ ഉപാസനയുടെ ” ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ”
എന്ന ചെറുകഥാസമാഹാരത്തിലൂടെ കടന്നുപോയപ്പോൾ ഒരു ബെംഗളൂരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നി.

പതിമൂന്ന് ചെറുകഥകളടങ്ങുന്ന ഈ സമാഹാരം കൃതഹസ്തനായ ഒരു കഥാകൃത്തിനെ സാക്ഷ്യപ്പെടുത്തുന്നു. കഥകളുടെ പാരായണക്ഷമതയെക്കുറിച്ച് പറയുമ്പോൾ അവയിലൂടെ സുനിൽ പ്രകാശിപ്പിക്കുന്ന ആദ്ധ്യാത്മികവും ദാർശനികവുമായ ഉൾക്കാഴ്ചയെക്കുറിച്ച് പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ട്. ഈ കഥകൾ വായനക്കാരനെ രസിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു.

സുനിൽ ഉപാസനയ്ക്ക് അഭിനന്ദനങ്ങൾ…!

കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് അവാർഡ് ജേതാവാണ് ശ്രീ സുനിൽ ഉപാസന. ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യപുസ്തകം “കക്കാടിന്റെ പുരാവൃത്തം” ആണ് 2018-ൽ ഈ പുരസ്കാരത്തിനു അർഹമായത്. ദാർശനിക മേഖലയിൽ അതീവ തല്പരനായ സുനിൽ ഉപാസന “ആര്‍ഷ ദര്‍ശനങ്ങള്‍” എന്ന പേരിൽ അദ്വൈത വേദാന്തത്തെ അധികരിച്ച് പുസ്തകം എഴുതിയിട്ടുണ്ട്. അങ്കമാലി  ബുദ്ധ ബുക്ക്‌സാണ് ഈ പുസ്തകം പബ്ലിഷ് ചെയ്തത്.

സുനില്‍ ഉപാസന
ഭാഗിക ശ്രവണന്യൂനതയുള്ള സുനില്‍ പത്തുവര്‍ഷമായി എഴുത്തിന്റെ ലോകത്ത് ഉണ്ട്. എഴുത്തിന്റെ ആദ്യനാളുകളിൽ ബ്ലോഗുകളിൽ ഒതുങ്ങി നിന്നെങ്കിലും പിന്നീട് സുനിലിന്റെ രചനകൾ പ്രസാധക ശ്രദ്ധ നേടുകയായിരുന്നു. മാതൃഭൂമി വാരികയുടെ ബ്ലോഗന പംക്തിയിൽ സുനിലിന്റെ രചനകൾ രണ്ട് തവണ വരികയുണ്ടായി.
പതിനഞ്ച് വർഷമായി ബെംഗളുരു നഗരത്തില്‍ താമസിച്ച് ജോലിചെയ്യുന്ന സുനിൽ, കെ.ആർ പുരം റെയിൽവേ സ്റ്റേഷനു അടുത്തുള്ള പൈ ലേയൗട്ടില്‍ ആണ് താമസം. “ബൊമ്മനഹള്ളിയിലെ പോസ്റ്റുമാൻ” എന്ന പുസ്തകത്തിലെ ചില കഥകളിൽ “ടിൻ ഫാക്‌ടറി ജംങ്ഷൻ” ഉൾപ്പെടെയുള്ള ഈ ഭൂമിക കടന്നു വരുന്നുണ്ട്.
തൃശൂർ ജില്ലയിൽ ചാലക്കുടിയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള, കക്കാട് എന്ന ഗ്രാമമാണ് സുനിലിന്റെ ജന്മസ്ഥലം. ആദ്യപുസ്തകമായ “കക്കാടിന്റെ പുരാവൃത്തം” ഈ ഗ്രാമത്തെ കുറിച്ചുള്ള രചനയാണ്. ഐടി രംഗത്ത് ജോലിചെയ്യുന്ന സുനിൽ ഉപാസന അവിവാഹിതനാണ്.
“ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ” എന്ന പുസ്തകം നിങ്ങൾക്കു താഴെയുള്ള ലിങ്കുകളില്‍ നിന്ന് നേരിട്ട് വാങ്ങാം.

Amazon: https://www.amazon.in/dp/9390118050
Readersshoppe: https://tinyurl.com/y24rgljn

‘ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ’ – സുനിൽ ഉപാസനയുടെ കഥാസമാഹാരം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us