നഗരത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് ഇവിടങ്ങളിലാണ്

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ കർശന സുരക്ഷാസംവിധാനങ്ങൾ പാലിക്കണമെന്ന് നിർദേശമുണ്ടെങ്കിലും നഗരത്തിലെ കോവിഡിനെതിരായ ജാഗ്രതയിൽ കാര്യമായ കുറവുണ്ടായെന്നാണ് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

നഗരത്തിൽ ബൊമ്മനഹള്ളി, ഹോൺഗസാന്ദ്ര, എച്.എസ്.ആർ ലേഔട്ട്, ബിലേക്കഹള്ളി, ഉത്തരഹള്ളി, വസന്തപുര, ഗോട്ടിഗെരെ, ബേഗുർ, അരക്കരെ, സിംഗസാന്ദ്ര, കെംപെഗൗഡ, ആട്ടുർ, തനിസാന്ദ്ര, ബ്യാറ്റരായനാപുര, വിദ്യരാണ്യപുര എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നതും മരണനിരക്ക് വർധിക്കുന്നതും.

പരിശോധന നടത്താതെ പുറത്തിറങ്ങി നടക്കുന്ന രോഗികൾ വ്യാപനം വർധിപ്പിക്കുന്നതിനും കാരണമാകുകയാണ്. പരിശോധന കൂടുതൽപേരിലേക്ക് എത്തിക്കാൻ പൊതുജനങ്ങളുടെ പൂർണസഹകരണം വേണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് പരിശോധന വർധിപ്പിക്കാനും പൊതുജനങ്ങളിൽ ബോധവത്കരണം നടത്താനുമുള്ള നടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്. കുടിയേറ്റ തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ് ബസവനഗുഡി, ബി.ടി.എം. ലേഔട്ട് തുടങ്ങിയ പ്രദേശങ്ങൾ. പലതവണ ഇവിടെ പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചെങ്കിലും വിരലിലെണ്ണാവുന്നവർ മാത്രമാണ് പരിശോധനയ്ക്ക് തയ്യാറായതെന്ന് അധികൃതർ പറയുന്നു.

താരതമ്യേന ചെറുരോഗലക്ഷണങ്ങളുള്ളവർ ആശുപത്രിയിലെത്തുകയോ പരിശോധന നടത്തുകയോ ചെയ്യാത്തത് ആരോഗ്യപ്രവർത്തകരെ സംബന്ധിച്ച് വലിയവെല്ലുവിളിയാണ്.

രോഗലക്ഷണങ്ങൾ മൂർച്ഛിച്ച് അതീവ ഗുരുതരാവസ്ഥയിലെത്തുമ്പോഴാണ് പലരും ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുന്നത്. ഈ ഘട്ടത്തിൽ ആശുപത്രിലെത്തിച്ചാലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്നുവരില്ല.

കോവിഡ് സ്ഥിരീകരിച്ചാൽ സമൂഹം ഒറ്റപ്പെടുത്തുമെന്ന ഭയമാണ് വലിയൊരു വിഭാഗത്തെയും അലട്ടുന്നത്. ചെറിയ ലക്ഷണങ്ങളുണ്ടെങ്കിലും ഇവ മറച്ചുവെക്കുകയാണ് പലരും ചെയ്യുന്നത്. തിരിച്ചറിയപ്പെടാത്ത ഒട്ടേറെ രോഗികൾ നഗരത്തിലുണ്ടെന്ന വസ്തുത വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഇതിനിടെ ബെംഗളൂരു എക്സിബിഷൻ സെന്ററിലെ 10,100 ബെഡ്ഡുകളുള്ള കോവിഡ് കെയർ സെന്റർ പൂട്ടിയതായി ബി.ബി.എം.പി. അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us