ഗൗരിലങ്കേഷിന്റെ കൊലപാതകത്തെകുറിച്ചു പ്രതികൾ വെളിപ്പെടുത്തിയത് ഇങ്ങനെ

ബംഗളുരു: പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വധത്തില്‍ പ്രതികളുടെ പുതിയ വെളിപ്പെടുത്തല്‍. സനാധന്‍ സന്‍സ്ത എന്ന ഹിന്ദുത്വ സംഘടയുടെ സ്ഥാപകന്‍ ജയന്ത് അത്തവാലെ എഴുതിയ പുസ്തകമായ ക്ഷാത്ര ധര്‍മ്മ സാധന എന്ന പുസ്തകത്തെ ആധാരമാക്കിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍.

ക്ഷാത്ര ധര്‍മ്മ സാധനയിലെ തത്വങ്ങളും നിര്‍ദേശങ്ങളും പൂര്‍ണ്ണമായും പിന്തുടരുന്നവരാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്നാണ് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഘടനയുടെ നിയമങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെയാണ് സംഘാംഗങ്ങള്‍ ലക്ഷ്യമിടുന്നത്.

2017 സെപറ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് കര്‍ണ്ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ പരശുറാം വാഗ്മാരെ എന്നയാളാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഇയാള്‍ക്ക് കൊലപാതകം നടത്തുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ചിരുന്നു. 16 പേരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ ‘ക്ഷാത്ര ധര്‍മ്മ സാധന’യുടെ പങ്ക് വെളിപ്പെടുത്തിയത്.

ക്ഷാത്ര ധര്‍മ്മ സാധന പ്രകാരം സമൂഹത്തെ രക്ഷിക്കാന്‍ നടത്തുന്ന യുദ്ധത്തിന്റെ അഞ്ച് ശതമാനം കായികമായി വേണം നടത്താന്‍, 30% മാനസികമായും, 65% ആത്മീയമായും. ഇതിനായി പ്രവര്‍ത്തകര്‍ക്ക് ആയുധപരിശീലനം അടക്കമുള്ള പരിശീലനങ്ങള്‍ നല്‍കണം. ദുര്‍ജനങ്ങളെ കൊല്ലാന്‍ വെടിവയ്ക്കാനുള്ള നിര്‍ദേശവും പുസ്തകത്തിലുണ്ട്. അന്വേഷണത്തില്‍ നിന്നും കല്‍ബുര്‍ഗിയുടെയും, ഗോവിന്ദ് പന്‍സാരെയുടെയും ഗൗരി ലങ്കേഷിന്റെയും കൊലപാതകത്തിന് ഒരേ തോക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us