അമൃത്‍സർ ട്രെയിൻ അപകടം: മരിച്ചവരില്‍ രാവണ വേഷം കെട്ടിയയാളും

അമൃത്സര്‍: ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി മരിച്ചവരില്‍ രാവണ വേഷം കെട്ടിയയാളും. ദല്‍ബീര്‍ സിംഗ് എന്നയാളായിരുന്നു രാവണന്‍റെ വേഷം കെട്ടിയത്. രാവണന്‍റെ കോലം കത്തിക്കുന്ന ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.

ദല്‍ബീറിന്‍റെ മരണത്തോടെ അനാഥരായത് പ്രായമായ അമ്മയും ഭാര്യയും പിന്നെ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞുമാണ്. ദല്‍ബീറിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി സഹായിക്കണമെന്ന് അമ്മ അപേക്ഷിച്ചു. ‘എന്‍റെ മരുമകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി സഹായിക്കണം. അവര്‍ക്ക് 8 മാസം പ്രായമുള്ള കുഞ്ഞുണ്ടെന്നും അപകടത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്നും ദല്‍ബീറിന്‍റെ അമ്മ പറഞ്ഞു.

ദല്‍ബീറിന്‍റെ സഹോദരനായ ബല്‍ബീര്‍ പറയുന്നത് എല്ലാവര്‍ഷവും ഇവിടെ രാമലീല നടക്കുന്നതാണെന്നും. രാമലീലയിലെ പ്രകടനം കഴിഞ്ഞ് സമ്മാനം വാങ്ങാന്‍ തന്‍റെ സഹോദരനായ ദല്‍ബീര്‍ പോയപ്പോഴാണ് അപകടം ഉണ്ടായതെന്നുമാണ്. അപകടത്തില്‍ പെട്ടവരെ പെട്ടെന്ന് ട്രാക്കില്‍ നിന്നും വലിച്ചെടുത്ത് പുറത്തേയ്ക്കാക്കുന്നതിന്‍റെ ഇടയില്‍ ട്രെയിന്‍ ദല്‍ബീറിന്‍റെ പുറത്തേയ്ക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ബല്‍ബീര്‍ പറഞ്ഞത്.

61 പേരാണ് വെള്ളിയാഴ്ച ട്രെയിന്‍ അപകടത്തില്‍ മരിച്ചത്. അമൃത്സര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ധോബി ഘട്ടിന് സമീപമുള്ള ദോറ പഥകില്‍, ദസറ ആഘോഷത്തിന്‍റെ ഭാഗമായി രാവണ കോലം കത്തിക്കുന്നത് കാണാന്‍ റെയില്‍വേ ട്രാക്കില്‍ നിന്നിരുന്നവര്‍ക്ക് ഇടയിലേക്കാണ് ട്രെയിന്‍ പാഞ്ഞുകയറിയത്. വൈകീട്ട് 7.15ഓടെയായിരുന്നു അപകടം. എഴുപതിലധികം പേര്‍ക്ക് പരിക്ക് പറ്റി.

അതിനിടെ അപകടം നടക്കുന്ന സമയത്ത് നിരവധിയാളുകള്‍ വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടം നടക്കുമ്പോള്‍ ആളുകള്‍ ആഘോഷങ്ങള്‍ ഫോണില്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

പുറത്തുവന്ന വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് രാഷ്ട്രീയനേതാക്കള്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടു. സെല്‍ഫി സംസ്‌കാരം ഇത്തരം അപകടങ്ങളിലേക്ക് വഴിവയ്ക്കുന്നു എന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. അശ്രദ്ധമൂലം വരുത്തിവച്ച അപകടമാണിതെന്നും ഒഴിവാക്കാമായിരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us