പ്രണബ് മുഖര്‍ജി ഇനി സജീവരാഷ്ട്രീയത്തിലേക്കില്ല: ശിവസേനയ്ക്ക് മറുപടി നല്‍കി ശര്‍മ്മിഷ്ട

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയെ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആര്‍.എസ്.എസ് ഉന്നയിച്ചേക്കാമെന്ന ശിവസേനയുടെ പ്രസ്താവനയ്ക്ക് മരിപടി നല്‍കി മകള്‍ ശര്‍മ്മിഷ്ട മുഖര്‍ജി.

കൂടാതെ അദ്ദേഹം ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യന്‍ രാഷ്ട്രപതിയായി വിരമിച്ച അച്ഛന്‍ ഇനി സജീവരാഷ്ട്രീയത്തിന്‍റെ ഭാഗമാകാന്‍ പോകുന്നില്ല’  എന്നായിരുന്നു അവര്‍ ട്വീറ്റിലൂടെ നല്‍കിയ മറുപടി.

ശിവസേനാ നേതാവ് സഞ്ജയ് റൗത്താണ് ആര്‍എസ്എസ് പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കാമെന്ന പ്രസ്താവന നടത്തിയത്. ‘നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് 2014ലേതു പോലൊരു വിജയം അസാധ്യമാണ്. അന്ന് ലഭിച്ച 282ല്‍ 110 സീറ്റ് പോലും അടുത്ത തെരഞ്ഞെടുപ്പില്‍ കിട്ടിയെന്ന് വരില്ല. ഇതു മുന്നില്‍ക്കണ്ടാണ് പ്രണബ് മുഖര്‍ജിയോട് ആര്‍എസ്എസ് അടുക്കുന്നത്. അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ അവതരിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്’,  ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞിരുന്നു.

അതുകൂടാതെ 2019ല്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടാല്‍ പ്രണബ് മുഖര്‍ജി പ്രതിപക്ഷ പാര്‍ട്ടിയുടെ സമവായ പ്രധാനമന്ത്രിയായേക്കുമെന്ന് ശിവസേനയുടെ മുഖപത്രമായ സാമനയിലെഴുതിയ മുഖപ്രസംഗത്തിലും പറഞ്ഞിരുന്നു.

നാഗ്പൂരില്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് പ്രണബ് മുഖര്‍ജി പ്രസംഗിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ശിവസേനയുടെ പ്രതികരണം. മകള്‍ ശര്‍മ്മിഷ്ടയുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പ്രണബ് പങ്കെടുത്തത്.

അതേസമയം,  ചടങ്ങില്‍ പങ്കെടുത്ത പ്രണബിന്‍റെ വ്യാജചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ അച്ഛനിപ്പോള്‍ തെറ്റ് ബോധ്യപ്പെട്ടിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ശര്‍മ്മിഷ്ട അഭിപ്രായപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us