മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച്‌ നടന്മാര്‍;മുകേഷും ഗണേഷ് കുമാറും ദേവനും സിദ്ദിഖും മാധ്യമങ്ങളോട് തട്ടിക്കയറി.

കൊച്ചി: അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച്‌ നടന്മാര്‍. ദിലീപിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചുകൊണ്ട് നടന്മാരായ മുകേഷും ഗണേഷ് കുമാറും ദേവനും സിദ്ദിഖും  രംഗത്ത് വരികയായിരുന്നു.

അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് ഭീഷണി മുഴക്കിയ താരങ്ങള്‍ പോലീസുകാരുടെ ജോലി ചാനലുകാര്‍ ചെയ്യേണ്ടെന്നും പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ അനാവശ്യ പ്രതികരണങ്ങള്‍ക്കില്ലന്നും, പ്രതികളെ പിടിച്ചു കേസ് നന്നായി പോകുന്നുണ്ടെന്നും അമ്മ ഭാരവാഹികള്‍ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തിൽ ചർച്ച ആയില്ലെന്നും മുഖ്യമന്ത്രിയും ഡി.ജി.പി.യും നിർദേശിച്ചത് അനുസരിച്ചാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ പരസ്യ പ്രസ്താവനകൾ നടത്താതിരുന്നതെന്നും പ്രസിഡന്റ് ഇന്നസെന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആക്രമണത്തിന് ഇരയായതും ആരോപണം നേരിടുന്ന ആളും അമ്മയുടെ മക്കളാണ്. അതിനാൽ തന്നെ ആരേയും ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്നും ഇന്നസെന്റ് പറഞ്ഞു. ഇതേതുടര്‍ന്ന് കൂടുതല്‍ ചോദ്യങ്ങളുമായി മാധ്യപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് താരങ്ങള്‍ ക്ഷുഭിതരായി രംഗത്ത് വന്നത്. ആരോപണങ്ങളുന്നയിക്കുന്ന രണ്ട് പേരും അമ്മയുടെ മക്കളാണ് അവരെ ഒരിക്കലും തള്ളിപ്പറയില്ല, അമ്മ ഒറ്റക്കെട്ടാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അതേസമയം അമ്മ ജനറൽ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹൻലാലും ഒരക്ഷരം പോലും മിണ്ടിയില്ല. ആരൊക്കെ ശ്രമിച്ചാലും അമ്മയെ പൊളിക്കാനാവില്ലെന്ന ഗണേശിന്റെ പ്രസ്താവനയെ കരഘോഷത്തോടെയാണ് മറ്റ് താരങ്ങൾ വരവേറ്റത്. ഇപ്പോൾ നടക്കുന്നത് ആടിനെ പട്ടിയാക്കാനും പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനുമുള്ള ശ്രമമാണെന്നും ഗണേശ് പറഞ്ഞു.

അമ്മ സംഘടനയുടെ ഇരുപത്തിമൂന്നാമത് വാര്‍ഷിക പൊതുയോഗമാണ് വ്യാഴാഴ്ച നടന്നത്. അമ്മയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും വരും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുമാണ് യോഗം ചേര്‍ന്നത്. വനിതാ താരങ്ങള്‍ ചേര്‍ന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ സംഘടന രൂപീകരിച്ചതിന് ശേഷമുള്ള അമ്മയുടെ ആദ്യ ജനറല്‍ബോഡി യോഗമാണ് ഇന്ന് ചേര്‍ന്നത്.

വുമണ്‍ ഇന്‍ സിനിമ കളക്ടീവിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി അമ്മ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us