ബെംഗളൂരു: നഗരത്തിലെ റോഡരികുകളിൽ കാൽനടയാത്രക്കാർക്കും ഗതാഗതത്തിനും തടസ്സം സൃഷ്ടിച്ചുകൊണ്ട് കിടക്കുന്ന 1,581 ഓളം വാഹനങ്ങൾ നീക്കം ചെയ്യാനുള്ള സംയുക്ത പരിശോധനയ്ക്ക് ബെംഗളൂരു ട്രാഫിക് പോലീസും അഞ്ച് സിറ്റി കോർപ്പറേഷനുകളും ചേർന്ന് വെള്ളിയാഴ്ച തുടക്കം കുറിച്ചു.
നഗരവികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പദ്ധതി ഉദ്ഘാടനം ചെയ്തു. വാഹന ഉടമകൾ കൂടുതൽ ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും പൊതുസ്ഥലങ്ങൾ കൈയേറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡരികിലെ സ്ഥലങ്ങൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അത് കൈയേറുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കാൽനടയാത്ര തടസ്സപ്പെടുത്തുന്നതിനൊപ്പം പലയിടങ്ങളിലും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. അതിനാൽ ഇവ അടിയന്തരമായി നീക്കം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശോധനയുടെ ഭാഗമായി ട്രാഫിക് പോലീസും കോർപ്പറേഷൻ ഉദ്യോഗസ്ഥരും കണ്ടെത്തിയ വാഹനങ്ങളിൽ നോട്ടീസ് പതിപ്പിക്കുകയും അവയുടെ ടയറുകളിൽ വീൽ ക്ലാമ്പുകൾ ഘടിപ്പിക്കുകയും ചെയ്യും. വാഹനം തിരികെ ലഭിക്കുന്നതിനായി ഉടമകൾക്ക് ഏഴ് ദിവസത്തെ സമയം അനുവദിക്കും. ഈ കാലയളവിൽ 500 രൂപ പിഴയടച്ച് അവർക്ക് വാഹനം കൊണ്ടുപോകാം. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും ആരും എത്തിയില്ലെങ്കിൽ ഈ വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റും.
വാഹനം ടോ ചെയ്ത് മാറ്റിയ ശേഷവും ഉടമകൾക്ക് പിഴയും ക്രെയിൻ ചാർജും ഒടുക്കി അവ തിരികെ വാങ്ങാൻ അവസരമുണ്ടാകും. എന്നാൽ, 15 ദിവസത്തിന് ശേഷവും ആരും അവകാശവാദവുമായി എത്തിയില്ലെങ്കിൽ പൊതു നോട്ടീസ് പ്രസിദ്ധീകരിച്ച ശേഷം ഈ വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുമെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു.
നിലവിൽ പ്രാഥമിക ഘട്ടത്തിൽ 1,581 വാഹനങ്ങളാണ് ഇത്തരത്തിൽ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ നഗരത്തിലുടനീളം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം ഇതിലും വളരെ കൂടുതലായിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്കും തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ഇത്തരം വാഹനങ്ങളെക്കുറിച്ച് അതോറിറ്റിയെ വിവരമറിയിക്കാം. ഇതിനായി ട്രാഫിക് പോലീസിന്റെ ‘ബി.ടി.പി അസ്ത്ര’ (BTP Astram) ആപ്പ് ഉപയോഗിക്കാമെന്നും, ഇത്തരം പരാതികളിലും ഇതേ നിയമനടപടികൾ തന്നെ സ്വീകരിച്ച് വാഹനങ്ങൾ നീക്കം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
