വിവാദങ്ങൾക്കിടെ ‘മുഡ’ ചെയർമാൻ രാജിവെച്ചു

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ മൈസൂരു അർബൻ വികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റക്കേസ് വിവാദങ്ങൾക്കിടെ അതോറിറ്റി ചെയർമാൻ കെ. മറിഗൗഡ രാജിവെച്ചു.

ബുധനാഴ്ച രാവിലെ ബെംഗളൂരുവിലെത്തിയ അദ്ദേഹം നഗരവികസനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ദീപ ചോളന് രാജിക്കത്ത് നൽകുകയായിരുന്നു.

ആരോഗ്യപ്രശ്നങ്ങൾമൂലമാണ് രാജിയെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിദ്ധരാമയ്യയുടെ വിശ്വസ്തനായി അറിയപ്പെടുന്നയാളാണ് മറിഗൗഡ.

ബെംഗളൂരുവിലെത്തിയ മറിഗൗഡ സിദ്ധരാമയ്യയെ സന്ദർശിച്ചശേഷമാണ് രാജി സമർപ്പിച്ചത്. സിദ്ധരാമയ്യയുടെ നിർദേശപ്രകാരമാണ് രാജിയെന്ന് സൂചനയുണ്ടെങ്കിലും മറിഗൗഡ നിഷേധിച്ചു.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിൽ സത്യാവസ്ഥ വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാർച്ച് ഒന്നിനാണ് മൈസൂരു ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുകൂടിയായ മറിഗൗഡ മുഡ ചെയർമാനായി ചുമതലയേറ്റത്.

മുഡ ഭൂമിയിടപാടിൽ സിദ്ധരാമയ്യയുടെ പേരിൽ കേസുവന്നതിൽ ഇദ്ദേഹം ഉത്തരവാദിയാണെന്ന് ആരോപണമുയർന്നിരുന്നു.

കഴിഞ്ഞമാസം 27-ന് മൈസൂരു വിമാനത്താവളത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ ഇദ്ദേഹത്തെ തടഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് രാജി.

ചെയർമാന്റെ രാജിയോടെ സിദ്ധരാമയ്യ രാജിവെക്കണമെന്ന ആവശ്യം ബി.ജെ.പി. ശക്തമാക്കി. ഭൂമികൈമാറ്റത്തിൽ സിദ്ധരാമയ്യയ്ക്ക് പങ്കുണ്ടെന്നാണ് മറിഗൗഡയുടെ രാജി വ്യക്തമാക്കുന്നതെന്ന് ബി.ജെ.പി. ആരോപിച്ചു.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ 14 പാർപ്പിട പ്ലോട്ടുകൾ അനുവദിച്ചതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. കേസുവന്നതോടെ ഭൂമി പാർവതി മുഡയ്ക്ക് തിരിച്ചുനൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us