ബെംഗളൂരു: സമീപകാലത്തെ റെക്കോർഡ് വിലയിൽ നിന്നും സ്വർണ്ണവില അല്പം താഴ്ന്നുവെങ്കിലും, വരാനിരിക്കുന്ന അക്ഷയതൃതീയ വിപണിയിൽ പ്രതീക്ഷിച്ച ഉണർവില്ല. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഉയർത്തുന്ന ആഗോള അനിശ്ചിതത്വവും വിപണിയിലെ ചാഞ്ചാട്ടവും കാരണം ഉപഭോക്താക്കൾ സ്വർണ്ണം വാങ്ങുന്നതിൽ വിമുഖത കാണിക്കുന്നതായി വ്യാപാരികൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ്ണ ബുക്കിംഗിൽ 25 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഗ്രാമിന് 7,500 മുതൽ 8,000 രൂപ വരെയായിരുന്ന സ്വർണ്ണവില ഇപ്പോൾ 15,000 രൂപയ്ക്ക് അടുത്താണ്. അതുപോലെ വെള്ളി വിലയും ഗ്രാമിന് 100 രൂപയിൽ നിന്നും 250 രൂപയിലേക്ക് വർധിച്ചു. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് പലരും സ്വർണ്ണം വാങ്ങുന്നത് മാറ്റിവെച്ചിരിക്കുന്നത്. വിലയിലെ വലിയ വ്യതിയാനങ്ങൾ ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെ ബാധിച്ചതായി കർണാടക ജ്വല്ലറി അസോസിയേഷൻ പ്രസിഡന്റ് ടി.എ. ശരവണ പറഞ്ഞു.
ഉയർന്ന വില കണക്കിലെടുത്ത് കനം കുറഞ്ഞ ആഭരണങ്ങൾക്കും ടെമ്പിൾ-ആന്റിക് ഡിസൈനുകൾക്കുമാണ് ഇപ്പോൾ ആവശ്യക്കാർ ഏറെയുള്ളത്. കുറഞ്ഞ തൂക്കത്തിലുള്ള സ്വർണ്ണ, വെള്ളി നാണയങ്ങൾ വിപണിയിലെത്തിക്കാൻ വ്യാപാരികൾ പദ്ധതിയിടുന്നുണ്ട്. അതേസമയം, വിലയിലുണ്ടായ പത്തു ശതമാനത്തിന്റെ കുറവ് പ്രയോജനപ്പെടുത്തി വിൽപനയിൽ 20 ശതമാനം വർധനവുണ്ടാകുമെന്ന് വലിയ ജ്വല്ലറികൾ പ്രതീക്ഷിക്കുന്നു.
ഡിജിറ്റൽ ഗോൾഡിനോട് താല്പര്യം
യുവതലമുറക്കിടയിൽ ഡിജിറ്റൽ ഗോൾഡിനോടുള്ള താല്പര്യം വർധിച്ചു വരുന്നതായും റിപ്പോർട്ടുണ്ട്. ചെറിയ തുകകൾ നിക്ഷേപിക്കാനുള്ള സൗകര്യമാണ് വിദ്യാർത്ഥികളെയും യുവാക്കളെയും ഇതിലേക്ക് ആകർഷിക്കുന്നത്. എന്നാൽ സർവീസ് ചാർജുകളും മറ്റും കണക്കിലെടുക്കുമ്പോൾ ഭൗതികമായി സ്വർണ്ണം വാങ്ങുന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമെന്ന നിലപാടിലാണ് ഒരു വിഭാഗം വ്യാപാരികൾ.
