ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയും നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകവും (ടിവികെ) തമ്മിൽ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി. നടൻ രജനീകാന്തിനെതിരെ ടിവികെ നേതാവ് ആദവ് അർജുന നടത്തിയ വിവാദ പരാമർശങ്ങളാണ് കാരണം.
ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണി മൂലമാണ് രജനീകാന്ത് രാഷ്ട്രീയത്തിൽനിന്ന് പിന്മാറിയതെന്നാണ് ആദവ് അർജുന പറഞ്ഞത്. അണ്ണാ ഡിഎംകെ, ബിജെപി നേതാക്കൾ ടിവികെയെ പരസ്യമായി വിമർശിച്ച് രംഗത്തെത്തി. അർജുനയുടെ ആരോപണം രജനീകാന്ത് നിഷേധിച്ചു. ഇതിനു മറുപടി നൽകാൻ കാലം കാത്തിരിക്കുന്നുണ്ടെന്ന് രജനീകാന്ത് പറഞ്ഞു.
ടിവികെയും ബിജെപിയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നു എന്ന അഭ്യൂഹങ്ങൾ കുറച്ചു ദിവസങ്ങളായി ശക്തമായിരുന്നു. ഭരണകക്ഷിയായ ഡിഎംകെയെ നേരിടാൻ ടിവികെയ്ക്ക് 80 സീറ്റുകളും ഉപമുഖ്യമന്ത്രി പദവും ബിജെപി വാഗ്ദാനം ചെയ്തതായി ടിവികെ നേതാക്കളിൽ ചിലർ അവകാശപ്പെട്ടിരുന്നു.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐക്ക് മുന്നിൽ ഹാജരാകാൻ വിജയ് ഡൽഹിക്ക് പോയതോടെ അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ, ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുനയുടെ വിവാദ പരാമർശത്തോടെ സഖ്യ ചർച്ചകൾ തടസ്സപ്പെട്ടിരിക്കുകയാണ്.
രജനീകാന്തിനെ പിന്തുണച്ച് അണ്ണാഡിഎംകെ തലവൻ എടപ്പാടി പളനിസ്വാമി രംഗത്തെത്തി. രാഷ്ട്രീയത്തിന് അതീതമായി ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് രജനീകാന്തെന്നും അദ്ദേഹത്തിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള സംസാരം അംഗീകരിക്കാനാവില്ലെന്നും പളനിസ്വാമി പറഞ്ഞു.
രജനീകാന്തിന്റെ ആരാധകരെ ലക്ഷ്യം വച്ചാണ് പളനിസ്വാമിയുടെ ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ബിജെപി നേതാവ് കെ. അണ്ണാമലയും അർജുനയെ രൂക്ഷമായി വിമർശിച്ചു. തുടർച്ചയായ രണ്ടാം തവണയും അധികാരം നിലനിർത്താനാണ് ഡിഎംകെ ലക്ഷ്യമിടുന്നത്.
ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കിയ അണ്ണാഡിഎംകെ, തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ശേഷം ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. വലിയ നേട്ടമുണ്ടാക്കാനാകുമെന്ന് ടിവികെയും പ്രതീക്ഷിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]