ബെംഗളൂരു : നാഷണൽ ഹെറാൾഡ് കേസിൽ ഡൽഹി പോലീസിനു മുൻപിൽ ഹാജരാകുന്നതിന് സാവകാശം തേടാൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം പൂർത്തിയായശേഷം ഹാജരാകാനുള്ള സമയം ഡൽഹി പോലീസിനോട് ആവശ്യപ്പെടുമെന്ന് ശിവകുമാർ തിങ്കളാഴ്ച അറിയിച്ചു.
ഡിസംബർ 19-നാണ് സമ്മേളനം അവസാനിക്കുന്നത്. ഡിസംബർ 19-നു മുൻപ് ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞമാസം ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ശിവകുമാറിനും സഹോദരനും എംപിയുമായ ഡി.കെ. സുരേഷിനും സമൻസ് അയച്ചത്. വോട്ട് ചോരിക്കെതിരായി കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ശിവകുമാർ തിങ്കളാഴ്ച പോലീസിനു മുൻപിൽ ഹാജരാകാനിരുന്നതാണ്.
പക്ഷേ, മുതിർന്ന കോൺഗ്രസ് നേതാവ് ഷാമണൂർ ശിവശങ്കരപ്പയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ അതിനു നിൽക്കാതെ ബെംഗളൂരുവിനു മടങ്ങി. ഹാജരാകുന്നതിനു മുൻപ് കേസിന്റെ എഫ്‌ഐആറിന്റെ പകർപ്പ് ആവശ്യപ്പെടുമെന്ന് ശിവകുമാർ പറഞ്ഞു.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും പേരിൽ ഒക്ടോബർ മൂന്നിന് ഡൽഹി പോലീസ് കേസെടുത്തിരുന്നു.
ഇതിന്റെ ഭാഗമായുള്ള വിവരങ്ങൾ ശേഖരിക്കാനാണ് ശിവകുമാറിനെയും സുരേഷിനെയും സമൻസയച്ച് വിളിപ്പിച്ചതെന്നാണ് സൂചന. നാഷണൽ ഹെറാൾഡിനുവേണ്ടി ശിവകുമാറും സുരേഷും നൽകിയ സംഭാവനകളെ മുൻനിർത്തിയുള്ള ചോദ്യം ചെയ്യലിനാണ് വിളിപ്പിച്ചിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]