ബെംഗളൂരു : കർണാടകയിൽ പാൽവില ലിറ്ററിന് നാലുരൂപ വർധിപ്പിച്ചു. വിലവർധനയ്ക്ക് വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽച്ചേർന്ന മന്ത്രിസഭായോഗം അംഗീകാരംനൽകി. ഏപ്രിൽ ഒന്നിന് പുതിയവില നിലവിൽവരും.
ക്ഷീരകർഷക ഫെഡറേഷന്റെയും ക്ഷീരകർഷകരുടെയും ആവശ്യം കണക്കിലെടുത്താണ് നടപടിയെന്ന് സഹകരണവകുപ്പുമന്ത്രി കെ.എൻ. രാജണ്ണ മന്ത്രിസഭായോഗത്തിനുശേഷം പറഞ്ഞു.
ലിറ്ററിന് അഞ്ചുരൂപ വർധിപ്പിക്കാനാണ് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) ആവശ്യപ്പെട്ടത്. വർധിപ്പിക്കുന്ന നാലുരൂപയും ക്ഷീരകർഷകർക്കാണ് ലഭിക്കുകയെന്നും മന്ത്രി അറിയിച്ചു.
ഇതോടെ ‘നന്ദിനി’യുടെ നീല പാക്കറ്റിൽ ലഭിക്കുന്ന ടോൺഡ് പാലിന്റെ വില 44 രൂപയിൽനിന്ന് 48 രൂപയാവും.
നന്ദിനിയുടെ മറ്റ് പാലിനങ്ങളുടെ വിലയിലും നാലുരൂപയുടെ വർധനവരും. നന്ദിനി തൈരിന്റെ വിലയിലും വർധനയുണ്ടാകും. നന്ദിനി പാലുത്പന്നങ്ങൾ കേരളത്തിലുൾപ്പെടെ വിറ്റഴിക്കുന്നതാണ്.
കർണാടകയിൽ ബസ് ടിക്കറ്റിനും ബെംഗളൂരു മെട്രോനിരക്കിലും അടുത്തിടെ വർധനവരുത്തിയതാണ്.
വൈദ്യുതിനിരക്ക് വർധിപ്പിക്കാനും സർക്കാർ തത്ത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. പാൽവില വർധിക്കുന്നതോടെ ഹോട്ടലുകളിൽ ചായയുടെവിലയിലും വർധനവരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.