അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; രേവണ്ണയുടെ ജാമ്യം പ്രത്യേക കോടതിവിധി ന്യൂനതയുള്ളതെന്ന് ഹൈക്കോടതി

ബെംഗളൂരു : ലൈംഗികപീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്ജ്വൽ രേവണ്ണയുടെ അച്ഛനും ജെ.ഡി.എസ്. നിയമസഭാംഗവുമായ എച്ച്.ഡി. രേവണ്ണയ്ക്ക് ബെംഗളൂരു പ്രത്യേക കോടതി ജാമ്യം അനുവദിച്ച ഉത്തരവിൽ ന്യൂനതയുണ്ടെന്ന് കർണാടക ഹൈക്കോടതി.

രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിന്റേതാണ് നിരീക്ഷണം.

തെറ്റ് കടന്നുകൂടിയതായി സംശയിച്ച കോടതി, രേവണ്ണയ്ക്ക് അടിയന്തരനോട്ടീസ് അയച്ചു. ജൂൺ മൂന്നിന് ഹർജി വീണ്ടും പരിഗണിക്കും.

കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ രേവണ്ണയ്ക്ക് മേയ് 13-നാണ് ജനപ്രതിനിധികളുടെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.

അതിനിടെ, തനിക്കെതിരായ കേസുകൾ തള്ളണമെന്നാവശ്യപ്പെട്ട് എച്ച്.ഡി. രേവണ്ണ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ജൂൺ മൂന്നിലേക്ക് മാറ്റി.

അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസും അതിജീവിതയായ മറ്റൊരു സ്ത്രീ നൽകിയ ലൈംഗികപീഡനക്കേസും തള്ളണമെന്നാവശ്യപ്പെട്ടാണ് രേവണ്ണ ഹർജി നൽകിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us