നഗരത്തിലെ കൂടുതൽപ്പേർ പരാതിയുമായി രംഗത്തെത്തിയതോടെ, അടച്ച പാർപ്പിടസമുച്ചയങ്ങളുടെ തകരഷീറ്റുകൾ നീക്കിത്തുടങ്ങി

ബെംഗളൂരു: നഗരത്തിലെ കൂടുതൽപ്പേർ പരാതിയുമായി രംഗത്തെത്തിയതോടെ, കോവിഡ് സ്ഥിരീകരിക്കുന്നവർ താമസിക്കുന്ന പാർപ്പിടസമുച്ചയങ്ങളുടെ തകരഷീറ്റുകൾ ബി.ബി.എം.പി. നീക്കിത്തുടങ്ങി. നഗരത്തിൽ ആറു പാർപ്പിടസമുച്ചയങ്ങൾ അടച്ചത് ബി.ബി.എം.പി. ജീവനക്കാർ പൂർവസ്ഥിതിയിലാക്കി.

പാർപ്പിടസമുച്ചയത്തിലെ ഒരു കുടുംബത്തിൽ കോവിഡ് സ്ഥിരീകരിച്ചാൽ ഗേറ്റ് അടയ്ക്കുന്നത് ഇവിടത്തെ മറ്റുതാമസക്കാർക്കും ബുദ്ധിമുട്ടാവുകയാണ്. നഗരത്തിൽ ഈജിപുരയിലും ശാന്തിനഗറിലും പാർപ്പിടസമുച്ചയങ്ങളുടെ ഗേറ്റ് തകരഷീറ്റുകളുപയോഗിച്ച് അടച്ചത് വെള്ളിയാഴ്ച ജീവനക്കാരെത്തി മാറ്റി.

കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ തകരഷീറ്റുകൾ ഉപയോഗിച്ച് അടയ്ക്കാൻ കരാറുകാരോട് ആവശ്യപ്പെടുകയാണ് കോർപ്പറേഷൻ ചെയ്യുന്നത്. രോഗിയുടെ വീടോ അപ്പാർട്ട്മെന്റോ വഴിയോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ഇവ മുദ്രവെക്കുകയാണ് പതിവ്.

ഈജിപുരയിൽ കോർപ്പറേഷൻ അടച്ച പാർപ്പിടസമുച്ചയത്തിലെ ഒരു അപ്പാർട്ട്മെന്റിലെ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജൂലായ് 19-നാണ് നഗരസഭാ ജീവനക്കാരെത്തി ഗേറ്റ് അടച്ചതെന്നും നാലുദിവസം മരുന്നോ റേഷൻസാധനങ്ങളോ ലഭ്യമാക്കിയില്ലെന്നും താമസക്കാർ പറഞ്ഞു.

ഗേറ്റ് അടയ്ക്കാനെത്തിയത് തടഞ്ഞപ്പോൾ ജീവനക്കാർ ഭീഷണിപ്പെടുത്തിയിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എം.എൽ.എ.യെയും വിളിച്ചിട്ട് പ്രതികരണമുണ്ടായിരുന്നില്ലെന്നും താമസക്കാർ പറഞ്ഞു. ഒരു കോവിഡ് രോഗിക്കുവേണ്ടി നാലുവീട്ടുകാരെയാണ് ബുദ്ധിമുട്ടിലാക്കിയത്. വീടുകൾ അടച്ചിടുന്നത് വിവാദമായതോടെ ജീവനക്കാരെത്തി തകരഷീറ്റുകൾ മാറ്റുകയായിരുന്നു.

നഗരത്തിൽ ആറു പാർപ്പിടസമുച്ചയങ്ങൾ അടച്ചത് ബി.ബി.എം.പി. ജീവനക്കാർ പൂർവസ്ഥിതിയിലാക്കി. കഴിഞ്ഞദിവസം ഡൊംലൂരിലെ പാർപ്പിടസമുച്ചയത്തിലെ രണ്ട് അപ്പാർട്ട്മെന്റുകൾ തകരഷീറ്റുപയോഗിച്ച് അടച്ചത് വൻവിവാദമാവുകയും ഇതേത്തുടർന്ന് കോർപ്പറേഷൻ കമ്മിഷണർ മഞ്ജുനാഥ പ്രസാദ് മാപ്പുപറയുകയും ചെയ്തിരുന്നു. ഇവിടത്തെ താമസക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കണ്ടെയ്ൻമെന്റ് സോണാണെന്നു പറഞ്ഞായിരുന്നു അടച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us