ബെംഗളൂരു: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ ഏർപ്പെടുത്തിയ ടോൾ യാത്രക്കാരുടെമേൽ ചുമത്തി കർണാടക ആർ.ടി.സി. കേരള-കർണാടക ട്രാൻസ്പോർട്ട് ബസുകൾ ഉൾപ്പെടെയുള്ള സർക്കാർവാഹനങ്ങളിൽനിന്നടക്കമാണ് നഞ്ചൻകോട് പാതയിൽ കഴിഞ്ഞദിവസം ടോൾ പിരിച്ചുതുടങ്ങിയത്.
ടോൾ ഏർപ്പെടുത്തിയ മൈസൂരു-നഞ്ചൻകോട് പാതയിലോടുന്ന കർണാടക ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്കിൽ ചൊവ്വാഴ്ചമുതൽ അഞ്ചുരൂപയുടെ വർധന വരുത്തി. ചാമരാജനഗറിൽനിന്നു മൈസൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക് 50 രൂപയായിരുന്നു. ഇത് ഇപ്പോൾ 55 രൂപയാണ്.
നഞ്ചൻകോട് പാതയിലേതുകൂടാതെ ദേശീയപാതയിലെ ഗുണ്ടൽപേട്ടയ്ക്കുസമീപം മഡ്ഡൂരിലും മൈസൂരു-കൊല്ലഗൽ റോഡിലെ ടി.നരസിപുര റോഡിലും ടോൾ ഏർപ്പെടുത്തുന്നുണ്ട്. ഇവിടങ്ങളിൽ സ്ഥാപിച്ച ബൂത്തുകളിൽ അടുത്തുതന്നെ ടോൾപിരിവ് തുടങ്ങാനിരിക്കുകയാണ്. ഇതുവഴി സർവീസ് നടത്തുന്ന ബസുകളുടെ ടിക്കറ്റ് നിരക്കിൽ നാലുരൂപ വർധിപ്പിക്കുകയുംചെയ്തിട്ടുണ്ട്.
ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതല്ല, ടോൾ ഇനത്തിൽ നൽകുന്ന പണം യാത്രക്കാരോട് ഈടാക്കുകയാണെന്നാണ് കർണാടക ആർ.ടി.സി. അധികൃതരുടെ നിലപാട്. അതേസമയം, ഇതിനെതിരേ യാത്രക്കാർ പ്രതിഷേധമുയർത്തിത്തുടങ്ങിയിട്ടുണ്ട്.
ടോൾബൂത്തിനു സമീപത്തെ സ്ഥലവാസികൾ നേരത്തേതന്നെ ടോൾപിരിവിനെതിരേ രംഗത്തുവന്നിരുന്നു. സർവീസ് റോഡില്ലാത്ത നഞ്ചൻകോട് റോഡിൽ ടോൾബൂത്ത് സ്ഥാപിച്ചത് പ്രദേശവാസികൾക്ക് പ്രയാസമുണ്ടാക്കുന്നു. ഓരോ യാത്രയ്ക്കും ടോൾബൂത്തിൽ പണം നൽകേണ്ട അവസ്ഥയാണവർക്ക്. അതിനുപുറമേയാണ് ഇപ്പോൾ ബസ് ടിക്കറ്റ്നിരക്കും വർധിപ്പിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]