മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽനിന്നു ലഭിച്ച ഗ്രനേഡിനു സമാനമായ വസ്തു കരസേനയുടേത്!

ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽനിന്നു ലഭിച്ച ഗ്രനേഡിനു സമാനമായ വസ്തു കരസേനയുടേത്. കരസേനയുടെ സ്ഫോടകവസ്തുപരിശീലനത്തിനുപയോഗിക്കുന്ന സാമഗ്രിയാണിതെന്നും ബെംഗളൂരുവിൽനിന്നു ഝാൻസിയിലേക്കു തീവണ്ടിയിൽ കൊണ്ടുപോകുന്നതിനിടെ പാളത്തിൽ വീണതാണെന്നും റെയിൽവേ എസ്.പി. ഭീമശങ്കർ പറഞ്ഞു.

ഇതിൽ സ്ഫോടകവസ്തുസാന്നിധ്യമില്ലെന്നു സൈന്യവും വിശദീകരിച്ചു. സംഭവത്തിൽ ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്നും സൈന്യത്തിൽനിന്നു റിപ്പോർട്ട് തേടിയതായും റെയിൽവേ എസ്.പി. പറഞ്ഞു. മേയ് 10-നു ബെംഗളൂരുവിൽനിന്നു ഝാൻസിയിലേക്കു പാഴ്‌സലായി അയച്ചതാണിതെന്നും എന്നാൽ അവിടെ എത്തിയിട്ടില്ലെന്നാണറിഞ്ഞതെന്നും കരസേനാ അധികൃതർ അറിയിച്ചു. പ്രശ്നം റെയിൽവേയുമായി ഒത്തുതീർപ്പാക്കിയതായും അവർ പറഞ്ഞു.

മേയ് 31-ന് രാവിലെ 8.45-ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെയും രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിന്റെയും ഇടയിലെ ട്രാക്കിലാണ് ഗ്രനേഡിനു സമാനമായ ദുരൂഹവസ്തു കണ്ടെത്തിയത്. സ്ഫോടകവസ്തുവാണെന്ന സംശയത്തിൽ യാത്രികരും റെയിൽവേ ജീവനക്കാരും പരിഭ്രാന്തരായിരുന്നു. തുടർന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സ്‌ഫോടകവസ്തുവല്ലെന്നു സ്ഥിരീകരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us