വ്യാപാരിയെ യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസിൽ യുവതി അറസ്റ്റില്‍.

കാസര്‍കോട്: വ്യാപാരിയെ യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസിൽ യുവതി അറസ്റ്റില്‍. നുള്ളിപ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്‍ കലാമിന്റെ ഭാര്യ നസീമയെ (32) ആണ് അറസ്റ്റിലായത്. തച്ചങ്ങാട്ടെ ഫര്‍ണിച്ചര്‍ വ്യാപാരിയായ ബോവിക്കാനം സ്വദേശിയെ യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രവും വീഡിയോയും എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു യുവതി. കേസില്‍ നസീമയുടെ ഭര്‍ത്താവ് അബ്ദുല്‍ കലാമിനും മറ്റു രണ്ടുപേര്‍ക്കും വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതി അബ്ദുല്‍ കലാം കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന.

കഴിഞ്ഞദിവസം നുള്ളിപ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍വച്ച്‌ യുവാവിനെ നസീമയും ഭര്‍ത്താവ് അബ്ദുല്‍ കലാമും മറ്റു രണ്ടുപേരും ചേര്‍ന്ന് നഗ്ന വീഡിയോയും ചിത്രവുമെടുത്ത് ആക്രമിച്ചു എന്നായിരുന്നു പരാതി. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പൊളിഞ്ഞിരുന്നു. സംഘത്തിന്റെ ഇരയായ യുവാവിന്റെ ബന്ധുക്കള്‍ വിവരം അറിയിച്ചത് പ്രകാരം പൊലീസ് സംഘം നാടകീയമായി പണം തട്ടാനുള്ള നീക്കം പൊളിക്കുകയായിരുന്നു. പണം വാങ്ങാന്‍ നഗരത്തില്‍ എത്തിയപ്പോഴാണ് നസീമയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അബ്ദുള്‍ കലാം പൊലീസിനെ വെട്ടിച്ച്‌ കടന്നു.

യുവതി തന്നെ വിളിച്ച്‌ ഭര്‍ത്താവിന്റെ ഉമ്മ മരിച്ചതായും ചടങ്ങ് നടത്താന്‍ 5,000 രൂപ കടംതന്ന് സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താന്‍ യുവതിയുടെ വീട്ടിലേക്ക് പോയതെന്ന് ഇരയായ യുവാവ് പറയുന്നു. ഭീഷണിപ്പെടുത്തിയ സംഘം 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കില്‍ വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

യുവാവിന്റെ കൈയിലുണ്ടായിരുന്ന 32,000 രൂപയും കാറും എ.ടി.എം കാര്‍ഡും സംഘം കൈക്കലാക്കിയെന്ന് പരാതിയുണ്ട്. രാവിലെ 11.30 മുതല്‍ വൈകിട്ട് 4.30 വരെ നുള്ളിപ്പാടിയിലെ വീട്ടില്‍ വെച്ച്‌ തന്നെ ആക്രമിച്ചതായും ഇതിനു പിന്നാലെ തന്റെ ഡസ്റ്റര്‍ കാര്‍ ഒളിപ്പിച്ച്‌ വച്ച്‌ സംഘം ഇന്നോവ കാറില്‍ കര്‍ണാടക പുത്തൂരിലേക്ക് കൊണ്ടുപോയെന്നും യുവാവ് പറയുന്നു. അവിടെ വെച്ചും അക്രമം തുടരുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ അത്രയും പണം നല്‍കാനില്ലെന്നറിയിച്ചതോടെ സംഘം വീട്ടുകാരെ ബന്ധപ്പെടുകയും 10 ലക്ഷം രൂപ നല്‍കിയാല്‍ വിടാമെന്നും അറിയിച്ചു. ഏഴ് ലക്ഷം രൂപയുടെ കാര്‍ പേരിലാക്കി നല്‍കുകയും മൂന്നു പേര്‍ക്കായി ഓരോലക്ഷം വെച്ച്‌ മൂന്ന് ലക്ഷം നല്‍കണമെന്നുമായിരുന്നു സംഘം ആവശ്യപ്പെട്ടത്.

ഇത് സമ്മതിച്ച ബന്ധുക്കള്‍ പണം നല്‍കാനായി സംഘത്തോട് കാസര്‍കോട്ടെത്താന്‍ ആവശ്യപ്പെടുകയും വിവരം പൊലീസിലറിയിക്കുകയുമായിരുന്നു. യുവാവിന്റെ ബന്ധു മൂന്ന് ലക്ഷം രൂപയുമായി കാസര്‍കോട് നഗരത്തില്‍ എത്തുകയും പണം വാങ്ങാനായി നസീമ ഓട്ടോയിലെത്തുകയും ചെയ്തു. പണം നല്‍കുന്നതിനിടയില്‍ ഇവരെ അതിവിദഗ്ധമായി പൊലീസ് പിടികൂടി. എന്നാല്‍ മുഖ്യപ്രതി അബ്ദുള്‍ കലാം എത്തിയിരുന്നില്ല. കര്‍ണാടക ബല്ലാര സ്വദേശിയാണ് അബ്ദുള്‍ കലാമെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us