ഞങ്ങള്‍ ഒന്ന്; 2019ല്‍ വലിയ രാഷ്ട്രീയ മാറ്റം സംഭവിക്കുമെന്ന് കുമാരസ്വാമി

ബെംഗളൂരു: രാജ്യത്തെ പ്രമുഖ പ്രാദേശിക കക്ഷി നേതാക്കള്‍ രാഷ്ട്രീയവൈരം മറന്ന് ഇന്നലെ  ഒന്നിച്ച് അണിനിരന്ന കര്‍ണാടക വിധാന്‍ സൗധയിലെ സത്യപ്രതിജ്ഞാ വേദി ചരിത്രമായി. ഞങ്ങള്‍ ഒന്നാണെന്ന സന്ദേശമാണ് ഈ നേതാക്കള്‍ രാജ്യത്തിന് നല്‍കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

2019ല്‍ വലിയ രാഷ്ട്രീയ മാറ്റം സംഭവിക്കും. നേതാക്കള്‍ എത്തിയത് കര്‍ണാടക സര്‍ക്കാരിനെ സംരക്ഷിക്കാനല്ല. അതിനായി സംസ്ഥാനത്തിലെ കോണ്‍ഗ്രസ് നേതാക്കളും ജെഡിഎസും ഉണ്ടെന്ന് കുമാരസ്വാമി വ്യക്തമാക്കി.

ഏക കക്ഷി സര്‍ക്കാരിനെക്കാളും മികച്ച പ്രവര്‍ത്തനം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ കാഴ്ച വയ്ക്കും. സംസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്കായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക കടം എഴുതിത്തള്ളുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇന്നലെ വൈകീട്ട് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി, എസ്.പി നേതാവ് അഖിലേഷ് യാദവ്, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി മാത്യു ടി തോമസ്, എന്‍സിപി എധ്യക്ഷന്‍ ശരത് പവാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാഷ്ട്രീയ വൈരികളായ മായാവതിയും അഖിലേഷ് യാദവും ഹസ്തദാനം നടത്തിയതും സീതാറാം യെച്ചൂരിയും മമതാ ബാനര്‍ജിയും ഒരേ വേദിയിലെത്തിയതും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ കൗതുകകരമായ ചിത്രങ്ങളായി. തൂത്തുക്കുടി വെടിവെപ്പ് മൂലം ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍ ചടങ്ങില്‍ പങ്കെടുത്തില്ല. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്ന മറ്റൊരു പ്രമുഖ നേതാവ്. അടുത്ത പൊതുതെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ഒരുങ്ങുന്ന വിശാല ബദലിന്‍റെ ഉദ്ഘാടനം കൂടിയായി ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us