മൂന്നാംമുന്നണി വേണ്ടെന്ന അഭിപ്രായവുമായി തൃണമൂല്‍ കോണ്‍ഗ്രസ്.

ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേയ്ക്ക് ഒരു മൂന്നാംമുന്നണി വേണ്ടെന്ന അഭിപ്രായവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്നാം മുന്നണിയുടെ രൂപീകരണം ബിജെപി വിരുദ്ധവോട്ടുകള്‍ ചിതറിപ്പോകാന്‍ മാത്രമേ സഹായിക്കൂവെന്ന് ടി.എം.സി എം.പി സുഗത റോയ് പറഞ്ഞു.

ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മുന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കുന്നത്.

മൂന്നാം മുന്നണി പ്രതിപക്ഷവോട്ടുകള്‍ ചിതറിപ്പോകാനേ സഹായിക്കൂ. ഞങ്ങള്‍ അത് ആഗ്രഹിക്കുന്നില്ല. എല്ലാവരും ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കണം. കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ ഇതിന്‍റെ ഭാഗമാക്കാനാണ് ശ്രമം. ബിജെപിയുടെ സഖ്യകക്ഷികളും ഇതിലേക്ക് വരുമെന്നും സുഗത റോയ് പറഞ്ഞു. എന്‍ഡിഎയിലെ ഭിന്നതയും യുപിയില്‍ ബിജെപിയുടെ തിരിച്ചടിയും പ്രതിപക്ഷകക്ഷികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് സുഗത റോയ് പറഞ്ഞു. പ്രതിപക്ഷ നിരയെ ആര് നയിക്കും എന്ന തര്‍ക്കം ഇപ്പോഴില്ല.

മൂന്നാം മുന്നണി രൂപീകരണത്തിന്‍റെ ഭാഗമായി ഇന്നലെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചകള്‍ക്കു ശേഷമാണ് സുഗത റോയ് ഇപ്രകാരം അഭിപ്രായപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.

അവിശ്വാസപ്രമേയം ലോക്‌സഭയില്‍ പരാജയപ്പെട്ടാലും ചര്‍ച്ചാവേളയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിന് അവസരം ലഭിക്കുമെന്നും സുഗത റോയ് പറഞ്ഞു. പ്രതിപക്ഷ നിരയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയെ തകര്‍ക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. സംസ്ഥാനസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പോരാട്ടം വ്യത്യസ്തമാകുമെന്നും സുഗത റോയ് കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തെ ഒന്നടങ്കം ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. എന്നാല്‍ പ്രമുഖ പ്രാദേശിക കക്ഷികള്‍ക്ക് കോണ്‍ഗ്രസിനോട് താല്‍പ്പര്യമില്ല. അതിനാലാണ് കോണ്‍ഗ്രസ് വിരുദ്ധ സഖ്യത്തിന് തെലുങ്കാന രാഷ്ട്ര സമിതിയും തൃണമുല്‍ കോണ്‍ഗ്രസും സാധ്യത തേടിയത്.

തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കില്‍ കോണ്‍ഗ്രസുമായി സഹകരിച്ച്‌ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തും. അതിന് അപ്പുറത്തേക്കൊരു സഹകരണത്തിന് കോണ്‍ഗ്രസുമായി മമത തയ്യാറല്ലെന്നാണ് സൂചന. ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങള്‍ അനുസരിച്ച് തെലുങ്കാന രാഷ്ട്ര സമിതി, തൃണമൂല്‍ കോണ്‍ഗ്രസ്, ലല്ലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡിയും അഖിലേഷിന്‍റെ എസ് പിയും ഈ സഖ്യത്തില്‍ ചേരുമെന്നാണ് സൂചന. മായാവതിയുടെ ബി എസ് പിയും യുപിയിലെ തെരഞ്ഞെടുപ്പോടെ അഖിലേഷുമായി അടുത്തു. ഇതും പുതിയ സഖ്യത്തിന് കരുത്താകുമെന്നാണ് പ്രതീക്ഷ.

സമാന മനസ്കരുമായി ചര്‍ച്ച നടത്തി രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് ഉതകുന്ന രാഷ്ട്രീയ അജണ്ട രൂപകീരിക്കുകയാണ് ലക്ഷ്യമെന്ന് മമത ബാനര്‍ജി പ്രതികരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us