കോവിഡ് രോഗികൾക്കായി സ്വകാര്യ ആശുപത്രികൾ 50% കിടക്കകൾ മാറ്റിവെക്കണമെന്ന നിർദേശം പിൻവലിച്ചു

ബെംഗളൂരു: കോവിഡ് രോഗികൾക്കായി സ്വകാര്യ ആശുപത്രികൾ 50% കിടക്കകൾ മാറ്റിവെക്കണമെന്ന നിർദേശം ബി.ബി.എം.പി. പിൻവലിച്ചു. കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാലാണ് ഈ നീക്കം. നിലവിൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് മാറ്റിവെച്ച കിടക്കകളിൽ 20 ശതമാനത്തിൽ മാത്രമാണ് രോഗികളുള്ളത്.

കോവിഡ് കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും കുറയും. നിലവിൽ മുഴുവൻ രോഗികളെയും പ്രവേശിപ്പിക്കാനുള്ള സൗകര്യം നഗരത്തിലെ സർക്കാർ ആശുപത്രികൾക്കുണ്ടെന്ന് ബി.ബി.എം.പി. കമ്മിഷണർ എൻ. മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.

സർക്കാർ ആശുപത്രികളിലെ കോവിഡ് കിടക്കകളിൽ 90 ശതമാനമെങ്കിലും നിറഞ്ഞാൽ മാത്രമായിരിക്കും ഇനി സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ അയ്ക്കുക. നിലവിൽ രോഗികൾ കുറവാണെങ്കിലും ഭാവിയിൽ രോഗവ്യാപനം വർധിച്ചാൽ നേരത്തേയുണ്ടായിരുന്ന നിർദേശങ്ങൾ പുനഃസ്ഥാപിക്കും. നേരത്തേ സർക്കാർ ആശുപത്രികളിൽ മതിയായ സൗകര്യമില്ലാതെ വന്നതോടെയാണ് സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കൾ കോവിഡ് രോഗികൾക്ക് മാറ്റിവെക്കണമെന്ന നിർദേശം പുറപ്പെടുവിച്ചത്.

നേരത്തേ നഗരത്തിൽ ഒഴിവുള്ള കിടക്കകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ‘കോവിഡ് പോസിറ്റീവ് ബെഡ് മാനേജ്‌മെന്റ് സിസ്റ്റം’ (സി.എച്ച്. ബി.എം.എസ്.) പോർട്ടലിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കുള്ള ഉയർന്ന സൗകര്യമുള്ള കിടക്കകളുടെ വിവരങ്ങൾ മാത്രമാണ് ശേഖരിക്കുന്നത്.

സർക്കാർ ആശുപത്രികളിൽ നിന്നും പോർട്ടൽ പരിശോധിച്ച് ഗുരുതരരോഗികളെ ആവശ്യമെങ്കിൽ ഇത്തരം കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റും. നഗരം കോവിഡ് ഭീതിയൊഴിഞ്ഞ് സാധാരണ നിലയിലേക്ക് അതിവേഗം മാറുകയാണ്. എന്നാൽ ഡിസംബർ, ജനുവരി മാസങ്ങളിൽ കാലാവസ്ഥ മാറുന്നതോടെ രോഗവ്യാപനം കൂടുമെന്ന ആശങ്കയുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us