വിമത എം.എൽ.എ.മാരെ അയോഗ്യരാക്കിയതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ്, തന്ത്രങ്ങൾ ചർച്ചചെയ്ത് കോൺഗ്രസ്

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച കെ.പി.സി.സി. ആസ്ഥാനത്ത് യോഗം ചേർന്നു. വിമത എം.എൽ.എ.മാരെ അയോഗ്യരാക്കിയതിനെത്തുടർന്നാണ് 17 നിയോജകമണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് കോൺഗ്രസ് ഒരുങ്ങുന്നത്.

തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി ഓരോ മണ്ഡലത്തിലും മുതിർന്ന നേതാവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു പറഞ്ഞു. പാർട്ടിപ്രവർത്തകരുമായി ഇവർ സംവദിക്കുകയും പാർട്ടിയുടെ ശക്തി, ദൗർബല്യങ്ങൾ വിലയിരുത്തി ആവശ്യമായ നടപടിയെടുക്കുകയും ചെയ്യും. ഓരോ മണ്ഡലത്തിലെയും ചുമതലയുള്ള സംഘത്തെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും ഗുണ്ടുറാവു പറഞ്ഞു.

17 മണ്ഡലങ്ങളിലെയും ജനങ്ങളിൽനിന്നും പാർട്ടി പ്രവർത്തകരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വിമത എം.എൽ.എ.മാരെ അയോഗ്യരാക്കിയ തീരുമാനത്തെ ജനങ്ങൾ സ്വാഗതം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. അയോഗ്യരാക്കപ്പെട്ട എം.എൽ.എ.മാർ സുപ്രീംകോടതിയിൽ നടത്തുന്ന നിയമപോരാട്ടത്തെ നേരിടാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.

അതേസമയം, ജെ.ഡി.എസുമായുള്ള സഖ്യം തുടരുന്നത് സംബന്ധിച്ച് കൃത്യമായ മറുപടി പറയാൻ ഗുണ്ടുറാവു തയ്യാറായില്ല. സഖ്യം തുടരുന്നതിൽ ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും ഉടൻതന്നെ ചർച്ച നടത്തി അന്തിമതീരുമാനത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തിൽ കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ, മുതിർന്ന നേതാക്കളായ വീരപ്പമൊയ്ലി, കെ.എച്ച്. മുനിയപ്പ, ഡി.കെ. ശിവകുമാർ, എച്ച്.കെ. പാട്ടീൽ തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us