ന്യൂഡല്‍ഹി: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ വനിതാ ജഡ്ജിയെ ഉള്‍പ്പെടുത്തി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെയാണ് ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്. ശബരിമല സ്ത്രീ പ്രവേശം, സ്വവര്‍ഗരതി കേസുകളായിരിക്കും ബെഞ്ച് പരിഗണിക്കുക.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം വിലക്കുന്നത് പ്രഥമദൃഷ്ട്യാ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ക്ഷേത്രത്തിലെ നടപ്പ് രീതികള്‍ ലിംഗ സമത്വത്തിന് ഭീഷണിയാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിരീക്ഷിച്ചത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ. എന്‍ ഖാന്‍വില്‍ക്കര്‍, ഡി. വൈ ചന്ദ്രചൂഡ്, റോഹിങ്ടന്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് അംഗങ്ങള്‍. ജൂലൈ 10 മുതല്‍ വാദം തുടരും.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ്ങ് ലോയേര്‍സ് അസോസിയേഷനാണ് 2006ല്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം പാടില്ലെന്ന ചട്ടം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
സ്വവര്‍ഗരതി കുറ്റകരമാക്കിയ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയും ഇതേ ബെഞ്ച് പരിഗണിക്കും. സ്വവര്‍ഗരതി കുറ്റകരമാക്കിയ 2013 ഡിസംബറിലെ വിധിക്കെതിരെ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവരും എന്‍ജിഒയായ നാസ് ഫൗണ്ടേഷനും നല്‍കിയ എട്ട് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുളളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]