ബെംഗളൂരു: നഗരത്തിൽ ബാലവേലയ്ക്കെതിരെ അധികൃതർ നടത്തിയ വ്യാപക പരിശോധനയിൽ ഒറ്റദിവസം കൊണ്ട് 503 കുട്ടികളെ രക്ഷപ്പെടുത്തി. ചൈൽഡ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റും പ്രാദേശിക പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇത്രയും കുട്ടികളെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ കുട്ടികളിൽ 203 പേരെ ഡയറി സർക്കിളിന് സമീപമുള്ള വനിതാ-ശിശു കൗൺസിലിംഗ് കേന്ദ്രത്തിലാണ് നിലവിൽ താമസിപ്പിച്ചിരിക്കുന്നത്.
തുടർച്ചയായ രണ്ട് ദിവസങ്ങളിൽ പൊതുഅവധിയായതിനാലാണ് കുട്ടികളെ താൽക്കാലികമായി ഈ കൗൺസിലിംഗ് കേന്ദ്രത്തിലേക്ക് മാറ്റിയത്. മുൻകരുതലിന്റെ ഭാഗമായി കേന്ദ്രത്തിന് ചുറ്റും ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ രക്ഷപ്പെടുത്തിയ കുട്ടികളെ നേരിട്ട് മാതാപിതാക്കൾക്ക് കൈമാറാൻ കഴിയില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കുട്ടികളെ ശിശുക്ഷേമ സമിതിക്ക് (സി.ഡബ്ല്യു.സി) മുന്നിൽ ഹാജരാക്കി, മാതാപിതാക്കളുടെ identity രേഖകളും മറ്റ് സാഹചര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ കൈമാറുകയുള്ളൂ.
അവധി ദിവസങ്ങളായതിനാൽ ചൊവ്വാഴ്ച മാത്രമേ കുട്ടികളെ സി.ഡബ്ല്യു.സിക്ക് മുന്നിൽ ഹാജരാക്കാൻ സാധിക്കൂ. ഇതോടെയാണ് കേന്ദ്രത്തിന് മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കുട്ടികളെ ഉടൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് വൈകിട്ടോടെ മാതാപിതാക്കളും ബന്ധുക്കളും കേന്ദ്രത്തിന് മുന്നിൽ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. നിയമപരമായ തടസ്സങ്ങൾ പൊലീസ് വിശദീകരിച്ചെങ്കിലും മാതാപിതാക്കൾ പിരിഞ്ഞുപോകാൻ തയ്യാറായില്ല.
തുടർന്ന് പ്രാദേശിക നേതാക്കളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മാതാപിതാക്കൾ പ്രതിഷേധം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച സി.ഡബ്ല്യു.സി നടപടികൾക്ക് ശേഷമേ കുട്ടികളെ വീട്ടിലേക്ക് അയക്കൂ. കുട്ടികളെ നിർബന്ധിച്ച് ജോലി ചെയ്യിച്ചതാണോ അതോ മനുഷ്യക്കടത്തിന്റെ ഭാഗമായി ബംഗളൂരുവിൽ എത്തിച്ചതാണോ എന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. മനുഷ്യക്കടത്ത് തെളിഞ്ഞാൽ കുറ്റക്കാർക്കെതിരെ ശക്തമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
