വനിതാ മന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; സി. ടി. രവിക്കെതിരായ ക്രിമിനൽ നടപടികൾക്ക് താൽക്കാലിക സ്റ്റേ ചെയ്ത് ഹൈക്കോടതി

ബെംഗളൂരു: വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കാർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി എംഎൽസി സി.ടി. രവിക്കെതിരായ ക്രിമിനൽ നടപടികൾ കർണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.

ബാഗേവാഡി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ നടപടികളാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സ്റ്റേ ചെയ്തത്.

നിയമനിർമാണ കൗൺസിലിൽവെച്ച് വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ കഴിഞ്ഞ ഡിസംബർ 20ന് സി. ടി. രവിയെ അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറെപ്പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യസഭയിൽ നടത്തിയ പരാമർശത്തിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധമുയർത്തിയതിനിടെയാണ് രവി മന്ത്രിക്കുനേരേ അധിക്ഷേപ പരാമർശം നടത്തിയത്.

സ്ത്രീത്വത്തെ അപമാനിക്കൽ, ലൈം​ഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് രവിയെ അറസ്റ്റ് ചെയ്തിരുന്നത്. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 20-ലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us