ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക്; പ്രവാസികള്‍ പ്രതിസന്ധിയിൽ

ന്യൂഡൽഹി: അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയതിന് പിന്നാലെ ലോകം വീണ്ടുമൊരു ലോക്ക്ഡൗണിലേക്ക്. അതുകൊണ്ട് തന്നെ ശക്തമായ മുന്‍കരുതല്‍ നടപടികളിലേക്ക് കടക്കുകയാണ് വിവിധ രാജ്യങ്ങള്‍.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ യുകെയിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു. ഒരു പടി കൂടി കടന്ന്‌ തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങളായ കുവൈറ്റും, സൗദി അറേബ്യയും, ഒമാനും.

യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ നിലവില്‍ നിയന്ത്രണങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏത് നിമിഷവും അതും പ്രതീക്ഷിക്കാം. കുവൈറ്റില്‍ ഇന്ന് മുതല്‍ ജനുവരി ഒന്ന് വരെയാണ് വിമാനത്താവളം അടച്ചിടുന്നത്.

സൗദിയിലും ഒമാനിലും ഒരാഴ്ചത്തേക്ക് അതിര്‍ത്തികള്‍ അടച്ചിടും.  ഇതേ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനും ജോലി സ്ഥലങ്ങളിലേക്ക് പോകാനുമിരുന്ന മലയാളികളടക്കം നിരവധി പ്രവാസികള്‍ വിവിധയിടങ്ങളില്‍ കുടുങ്ങി.

ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത് പ്രവാസി സമൂഹം വളരെ ആശങ്കയോടെയാണ് കാണുന്നത്. സൗദി സര്‍ക്കാരിന്റെ ആവശ്യപ്രകാരം വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി യുഎഇയിലെ വിമാനക്കമ്പനികള്‍ അറിയിച്ചിരുന്നു.

സൗദി അറേബ്യയിലേക്ക് പോകാനിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ക്കാണ് ഈ തീരുമാനം തിരിച്ചടിയായത്. യുഎഇ വഴി സൗദിയിലേക്ക് പോകാനിരുന്ന നിരവധി പേര്‍ അവിടെ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കുവൈറ്റ് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശനവിലക്ക് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ് കുവൈറ്റിലെത്താന്‍ പദ്ധതിയിട്ടിരുന്ന പ്രവാസികളും ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്.

നിയന്ത്രണങ്ങളെല്ലാം അവസാനിക്കുന്നതുവരെ യുഎഇയില്‍ കഴിയാനുള്ള സാമ്പത്തികസ്ഥിതിയിലല്ല പലരും. നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതുവരെ ഒരു വിധം പിടിച്ചുനിന്നാലും പിന്നീട് ചെല്ലുമ്പോള്‍ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയും പലരും ഉന്നയിക്കുന്നു. യുഎഇയിലും കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമോയെന്ന ആശങ്കയിലാണ് പ്രവാസി സമൂഹം.

അതുപോലെ ഇന്ത്യയിലും വിമാന സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിയാല്‍ എങ്ങനെ തിരിച്ചെത്താനാകുമെന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു. ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രവാസികളും നിലവിലെ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

വിമാനസര്‍വീസുകള്‍ നിര്‍ത്തിയതിനാല്‍ യുകെയിലേക്ക് പോകാനിരുന്നവരും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി യാത്ര മുടങ്ങുകയോ പ്രതിസന്ധിയിലാവുകയോ ചെയ്ത സൗദി അറേബ്യയിലെയും കുവൈറ്റിലെയും പ്രവാസികള്‍ക്കായി ഐസിഎഫ് യുഎഇ ഹെല്‍പ്‌ഡെസ്‌കുകള്‍ ഒരുക്കിയിട്ടുണ്ട്.

DUBAI +971 50 4733009, https://wa.me/971504733009,

https://wa.me/971553936455

 

SHARJAH +971 505194832, https://wa.me/971505194832

 

AJMAN +971 55 5779073, https://wa.me/971555779073

 

RAK +971507696590,

https://wa.me/971507696590

 

FUJAIRAH +971 50 5226001, https://wa.me/971505226001

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us