രണ്ടാം തവണയും രാജസ്ഥാന്‍ റോയല്‍സിനെ പഞ്ചാബ് മുട്ടുകുത്തിച്ചു.

മൊഹാലി: ആര്‍ അശ്വിന്റെ മങ്കാദിങ് വിവാദം നിറംകെടുത്തിയ ആദ്യപാദത്തിലെ ജയത്തിനു ശേഷം ഹോംഗ്രൗണ്ടായ മൊഹാലിയിലും പഞ്ചാബ് വെന്നിക്കൊടി പാറിക്കുകയായിരുന്നു. 12 റണ്‍സിനാണ് പഞ്ചാബിന്റെ വിജയം.

183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന നിമിഷം 11 പന്തിൽ നിന്ന് മൂന്നു സിക്സും രണ്ടു ബൗണ്ടറിയുമായി 33 (11 പന്ത്, 3 സിക്‌സര്‍, 2 ബൗണ്ടറി) റൺസെടുത്ത സ്റ്റ്യുവർട്ട് ബിന്നി തകർത്തടിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. രാഹുല്‍ ത്രിപാഠി (50) പൊരുതി നോക്കിയെങ്കിലും ഏഴു വിക്കറ്റിന് 170 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കു പകരം ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച ത്രിപാഠി 45 പന്തില്‍ നാലു ബൗണ്ടറികളോടെയാണ് 50 റണ്‍സ് നേടിയത്. ജോസ് ബട്‌ലര്‍ (23), സഞ്ജു സാംസണ്‍ (27), രഹാനെ (26) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. രണ്ടു വിക്കറ്റ് വീതമെടുത്ത നായകന്‍ ആര്‍ അശ്വിന്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി എന്നിവരാണ് രാജസ്ഥാനെ പിടിച്ചുനിര്‍ത്തിയത്.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട പഞ്ചാബ് ആറു വിക്കറ്റിനു 182 റണ്‍സെടുത്തു. ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്കു ഇടം നേടിയത് ഫിഫ്റ്റിയോടെ ആഘോഷിച്ച ലോകേഷ് രാഹുലാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍. 47 പന്തില്‍ മൂന്നു ബൗണ്ടറികളുടക്കം താരം 52 റണ്‍സെടുത്തു പുറത്തായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അശ്വിനാണ് ടീം സ്‌കോര്‍ 180 കടത്തിയത്. വെറും നാലു പന്തിലാണ് രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം അദ്ദേഹം 17 റണ്‍സ് അടിച്ചെടുത്തത്.

ഡേവിഡ് മില്ലര്‍ (40), ക്രിസ് ഗെയ്ല്‍ (30), മായങ്ക് അഗര്‍വാള്‍ (26), ക്യാപറ്റന്‍ ആര്‍ അശ്വിന്‍ (17* എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. മില്ലര്‍ 27 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് 40 റണ്‍സ് നേടിയത്. ഗെയ്ല്‍ 22 പന്തില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയും പറത്തിയപ്പോള്‍ മായങ്ക് 12 പന്തിസാണ് 26 റണ്‍സ് നേടിയത്. രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും ഇതിലുള്‍പ്പെട്ടിരുന്നു. നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ബൗളിങ് നിരയില്‍ മിന്നിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us