ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനുമതി മാനദണ്ഡങ്ങൾ ലംഘിച്ച് റോഡ് ഷോകൾ സംഘടിപ്പിച്ചതിന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്ക്കെതിരെ ചെന്നൈയിൽ വിവിധയിടങ്ങളിലായി പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ഫ്ലൈയിങ് സ്ക്വാഡിന്റെയും നിരീക്ഷകരുടെയും പരാതിയെത്തുടർന്നാണ് നടപടി. വിജയ്‍യെ കൂടാതെ പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ് (ബുസ്സി ആനന്ദ്), വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ എന്നിവർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിശ്ചിത വേദിയിൽ യോഗം നടത്താൻ മാത്രമാണ് അനുമതി നൽകിയിരുന്നതെങ്കിലും നിർദ്ദേശങ്ങൾ മറികടന്ന് വിജയ് തുറന്ന വാഹനത്തിൽ റോഡ് ഷോ സംഘടിപ്പിക്കുകയായിരുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ടി നഗർ, തൗസൻഡ് ലൈറ്റ്‌സ്, എഗ്മോർ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് നടത്തിയ ഈ റോഡ് ഷോ മൂലം ചെന്നൈ നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. അനുവദനീയമായ ആളുകളുടെ എണ്ണം മറികടന്നതും പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതും ചൂണ്ടിക്കാട്ടി ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 223 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് മാമ്പലം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
വള്ളുവർ കോട്ടത്തിന് സമീപം അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് നുങ്കമ്പാക്കം പോലീസും, എഗ്മോർ മണ്ഡലത്തിലെ ചട്ടലംഘനത്തിന് വെപ്പേരി പോലീസും വിജയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥാനാർഥികളായ ജെ.സി.ടി പ്രഭാകരൻ, രാജ്‌മോഹൻ എന്നിവരും ഈ കേസുകളിൽ പ്രതികളാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പരസ്യമായി ലംഘിച്ചതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അധികൃതർ അറിയിച്ചു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തോടെ തമിഴ്‌നാട്ടിൽ പ്രചാരണം കൊഴുക്കുന്നതിനിടെയുണ്ടായ ഈ നിയമനടപടികൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]