ബെംഗളൂരു: യെലഹങ്കയ്ക്ക് സമീപമുള്ള രാജാനകുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലെ കാക്കോലുവിൽ വഴിയോരത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പെൺകുഞ്ഞിനെയാണ് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ വഴിയോരത്ത് നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രാജാനകുണ്ടെ പൊലീസ് ഉടൻ തന്നെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക വൈദ്യപരിശോധനയ്ക്കും ആവശ്യമായ പരിചരണങ്ങൾക്കും ശേഷം കുഞ്ഞിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പുവരുത്തുകയും തുടർന്ന് ശിശുക്ഷേമ സമിതി (CWC) അധികൃതർക്ക് കൈമാറുകയും ചെയ്തു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിനായി പ്രദേശത്തെയും സമീപ കെട്ടിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.
