ബെംഗളൂരു: ബസ് സ്റ്റാൻഡുകൾക്ക് സമീപം വാഹനം കാത്തിരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് കവർച്ചനടത്തുന്ന മൂവർ സംഘത്തെ മണ്ഡ്യപോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിലെ പ്രശസ്ത എൻജിനിയറിങ് കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർഥികളായ കിരൺ, കുശാൽബാബു, അതേ സ്ഥാപനത്തിലെ മറ്റൊരു വിദ്യാർഥിയുടെ സഹോദരനായ ഗോകുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഡിഎസ്‌പി ലക്ഷ്മിനാരായണ അറിയിച്ചു.
ബസ്‌സ്റ്റാൻഡുകൾക്ക് സമീപം വാഹനം കാത്തിരിക്കുന്ന യാത്രക്കാർക്ക് കാറിൽ ലിഫ്റ്റ് നൽകി വഴിയിൽവെച്ച് കവർച്ച നടത്തുന്ന രീതിയാണ് ഇവർക്ക്. ഒക്ടോബർ മാസം മുതൽ മൂവരും ഈ പ്രവർത്തനം നടത്തുന്നുണ്ടെന്ന് ഡിസിപി അറിയിച്ചു. മാണ്ഡ്യയിൽ കഴിഞ്ഞദിവസം രാത്രി ദേശീയ പാതയിൽ നടന്ന കവർച്ചശ്രമത്തിനിടെയാണ് മൂവരും അറസ്റ്റിലായത്.
പഠനത്തിൽ മിടുക്കരായിരുന്നിട്ടും പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായി മൂന്ന് വിദ്യാർഥികളും ഒരു കവർച്ചസംഘം രൂപവത്കരിച്ചുവെന്ന് പോലീസ് പറഞ്ഞു.
ഈ പണം ഉപയോഗിച്ച് ഇവർ ആഡംബര ജീവിതം നയിച്ചിരുന്നു. കെങ്കേരി, മൈസൂരു ബസ് സ്റ്റാൻഡുകൾക്ക് സമീപം കാത്തിരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് വാടകകാർ ഉപയോഗിച്ചാണ് കവർച്ച നടത്തിയിരുന്നത്.
ഇരകൾ വാഹനത്തിൽ കയറിയാൽ, മാണ്ഡ്യ ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് വാഹനമോടിച്ച് അവരുടെ മൊബൈൽ ഫോണുകളും പണവും തട്ടിയെടുക്കുമായിരുന്നു.
ചില അവസരങ്ങളിൽ, ഇരകളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് വിവിധ വാതുവെപ്പ് ആപ്പുകളിലേക്ക് പോലും അവർ പണം ട്രാൻസ്‌ഫർ ചെയ്തതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ മൂവരേയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
