കൊച്ചി: ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തിന് ഹൈക്കോടതി രണ്ടാഴ്ചത്തെ താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടും വിധി ലംഘിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടിക്കറ്റ് വിൽപ്പന. കേരളത്തിന് പുറത്തുള്ള പ്രമുഖ നഗരങ്ങളിലെല്ലാം വെള്ളിയാഴ്ച രാവിലെ മുതൽ സിനിമയുടെ പ്രദർശനം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ സ്റ്റേ ഉത്തരവ് നിലനിൽക്കെത്തന്നെ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളായ ബുക്ക് മൈ ഷോ (BookMyShow), ഡിസ്ട്രിക്ട് എന്നിവ വഴി ടിക്കറ്റ് വിൽപ്പന നടക്കുന്നുണ്ട്.
മുംബൈയിലെ 21 തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ഡൽഹിയിൽ 14 കേന്ദ്രങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. കൊൽക്കത്തയിൽ ഉച്ചയ്ക്ക് ശേഷമുള്ള ഷോകൾക്കും ബുക്കിംഗ് ആരംഭിച്ചു. പ്രമുഖ തിയേറ്റർ ശൃംഖലയായ എം2കെ സിനിമാസ് (M2K Cinemas) സിനിമ പ്രദർശിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് ഔദ്യോഗികമായി പരസ്യം പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ചില ചെറുകിട തിയേറ്ററുകൾ നിയമപ്രശ്നങ്ങൾ ഭയന്ന് റിലീസ് മാറ്റിവെച്ചതായി സോഷ്യൽ മീഡിയ വഴി അറിയിച്ചു.
നിയമപോരാട്ടം തുടരുന്നു
സിനിമയുടെ ഉള്ളടക്കത്തിലും പേരിനും എതിരെ ഉയർന്ന പരാതികളെത്തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യാഴാഴ്ച ഉച്ചയ്ക്ക് റിലീസ് സ്റ്റേ ചെയ്തത്. ഇതിനെതിരെ നിർമ്മാതാക്കൾ ഉടൻ തന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.
“സിനിമയുടെ റിലീസ് തടയുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഏതെങ്കിലും മതത്തെയോ കേരളത്തെയോ മോശമായി ചിത്രീകരിക്കുന്നതല്ല ചിത്രമെന്നും” നിർമ്മാതാക്കൾ അപ്പീലിൽ വാദിച്ചു.
ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച രാത്രി വൈകുവോളം വാദം കേട്ടെങ്കിലും സ്റ്റേ നീക്കാൻ തയ്യാറായില്ല. കേസ് വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. ഇന്ന് ഡിവിഷൻ ബെഞ്ച് പുറപ്പെടുവിക്കുന്ന ഉത്തരവ് ചിത്രത്തിന്റെ ഭാവി നിർണ്ണയിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]