ബെംഗളൂരു: ബെംഗളൂരു വൈറ്റ്‌ഫീൽഡിലെ കോ-ലിവിങ് പേയിങ് ഗസ്റ്റ് (പി.ജി) കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് വീണ് 23 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു. കൂടെയുണ്ടായിരുന്ന കാമുകന് ഗുരുതരമായി പരുക്കേറ്റു. പോണ്ടിച്ചേരി സ്വദേശിയും പട്ടാണ്ടൂർ അഗ്രഹാരയിലെ സ്വകാര്യ ഫിനാൻഷ്യൽ സർവീസസ് കമ്പനിയിലെ ജീവനക്കാരിയുമായ ജനനിയാണ് മരിച്ചത്. പരുക്കേറ്റ പോണ്ടിച്ചേരി സ്വദേശിയായ മാണിക്യ വേലു (30) വൈറ്റ്‌ഫീൽഡിലെ വൈദേഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. മാണിക്യ വേലുവിന് മറ്റൊരു വിവാഹാലോചന ഉറപ്പിച്ചതാണ് തർക്കത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ചയാണ് ജനനി വൈറ്റ്‌ഫീൽഡിലെ പുതിയ പി.ജിയിലേക്ക് താമസം മാറിയത്. ഞായറാഴ്ച രാവിലെ കെട്ടിടത്തിന്റെ ടെറസിലെത്തിയ ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായി. തുടർന്ന് ഉച്ചയ്ക്ക് 12.15-ഓടെ ഏഴാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
സംഭവസ്ഥലത്തുതന്നെ ജനനി മരണപ്പെട്ടു. താഴെ വീണ് ഗുരുതരമായി പരുക്കേറ്റ മാണിക്യ വേലു നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇയാളുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ അപകടമാണോ അതോ ആത്മഹത്യാ ശ്രമമാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്ന് വൈറ്റ്‌ഫീൽഡ് പോലീസ് അറിയിച്ചു. ജനനിയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് (UDR) കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
