ബെംഗളൂരു: ഹാവേരിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസ് ഇടിച്ചുകയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. പരിശീലനത്തിലിരുന്ന ഡ്രൈവർ ഓടിച്ച സർക്കാർ ബസ് നിയന്ത്രണം വിട്ട് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.
ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സവനൂർ സ്വദേശി ഹസ്രത്ത് അലി ഇസ്മായിൽ റായ്ച്ചൂർ എന്ന കുഞ്ഞാണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കർണാടക മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഹാവേരി-ലക്ഷ്മേശ്വർ റൂട്ടിലോടുന്ന ബസ് പ്ലാറ്റ്‌ഫോമിലേക്ക് പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബ്രേക്കിന് പകരം ഡ്രൈവർ അബദ്ധത്തിൽ ആക്സിലറേറ്റർ അമർത്തിയതാകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
ബങ്കാപ്പൂർ സ്വദേശി വാസുദേവ് ഗുരുനാഥപ്പ ഉതലേക്കർ (44), മകൾ ഹർഷ (6), ഭാര്യ കാവ്യാഞ്ജലി (39), സവനൂർ സ്വദേശി അർബാസ് ഖാൻ സൗദാഗർ (13) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഹാവേരി ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
എട്ട് മാസം മുമ്പ് സർവീസിൽ പ്രവേശിച്ച മഞ്ജുനാഥ് എന്ന ട്രെയിനി ഡ്രൈവറാണ് ബസ് ഓടിച്ചിരുന്നത്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുമെന്ന് നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (NWKRTC) മാനേജിംഗ് ഡയറക്ടർ പ്രിയങ്ക എം. അറിയിച്ചു.
ഹാവേരി ട്രാഫിക് പോലീസ് ബി.എൻ.എസ് (BNS) 281, 125(എ) വകുപ്പുകൾ പ്രകാരം ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നൈറ്റ് സർവീസ് കഴിഞ്ഞ് ആദ്യ യാത്രയ്ക്കായി പ്ലാറ്റ്‌ഫോമിലേക്ക് എടുക്കുന്നതിനിടെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]