മഴയത്ത് മേൽപാലത്തിനു അടിയിൽ നിന്നാൽ ഇനി 500 രൂപ പിഴ 

ബെംഗളൂരു: മഴ പെയ്യുമ്പോൾ മേൽപാലങ്ങളുടെ അടിയിൽ നിന്ന് ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് ഇനി പിഴ ചുമത്തും. 500 രൂപ പിഴ ചുമത്തുമെന്നാണ് ട്രാഫിക് പോലീസിന്റെ നിർദ്ദേശം. ഇത്തരത്തിൽ കൂടി നിന്ന യാത്രക്കാർ മറ്റ് വാഹനങ്ങൾ ഇടിച്ച 4 കേസുകളാണ് കഴിഞ്ഞ 2 മാസത്തിനിടെ റജിസ്റ്റർ ചെയ്തത്. 

മഴയിൽ നിന്ന് രക്ഷനേടാൻ ഇരുചക്രവാഹന യാത്രക്കാർ മെട്രോ സ്റ്റേഷനുകളുടെയും മേൽപാലങ്ങളുടെയും അടിയിൽ കൂടി നിൽക്കുന്നത് നഗരത്തിലെ സ്ഥിരം കാഴ്ചയാണ്. മോശം കാലാവസ്ഥയിൽ ഡ്രൈവിങ് ദുഷ്കരമായ സമയത്തു വഴിയരികിൽ വാഹനം പാർക്ക് ചെയ്യുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഹായ് ഗ്രൗണ്ട്സ്, കുമാരസ്വാമി ലേഔട്ട്, കെആർ പുരം, ജീവൻ ഭീമ നഗർ എന്നിവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ മഴ പെയ്യുമ്പോൾ കയറി നിൽക്കാനുള്ള സുരക്ഷിത കേന്ദ്രങ്ങൾ നഗരത്തിൽ കുറവാണെന്നും ഇതിനാണു പരിഹാരം കാണേണ്ടതെന്നും ഇരുചക്രവാഹന യാത്രക്കാർ പറയുന്നു. 

മേൽപാലങ്ങളുടെ അടിയിൽ ഇരുചക്രവാഹന യാത്രക്കാർ കൂടിനിൽക്കുന്നത് അവരുടെയും മറ്റ് യാത്രക്കാരുടെയും ജീവനു ഭീഷണി ഉയർത്തുന്നതിനാലാണു പിഴ ചുമത്താനുള്ള നടപടി. തെറ്റ് ആവർത്തിച്ചാൽ കേസ് അടക്കം കർശനമായി നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us