സിദ്ധരാമയ്യയുടെ ബജറ്റില്‍ പ്രഖ്യാപിച്ച വിദ്യാര്‍ത്ഥികളുടെ സൌജന്യ യാത്ര വെറും വാക്കായി.

ബെംഗളൂരു ∙ കർണാടക ആർടിസിയും ബിഎംടിസിയും നഷ്ടത്തിലായതിനാൽ ഈ വർഷം വിദ്യാർഥികൾക്ക് സൗജന്യ ബസ് പാസ് അനുവദിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി ഡി.സി.തമ്മണ്ണ. ഡീസൽ വില ഉയർന്ന സാഹചര്യത്തിൽ ബസ് ടിക്കറ്റ് നിരക്ക് ഉടൻ ഉയർത്തിയേക്കും. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിലായിരുന്നു വിദ്യാർഥികൾക്കു സൗജന്യ ബസ് പാസ് പദ്ധതി പ്രഖ്യാപിച്ചത്. ഈ അധ്യയന വർഷം മുതൽ പാസ് നൽകുമെന്നായിരുന്നു വാഗ്ദാനമെങ്കിലും സ്കൂൾ തുറന്നു മൂന്നു മാസമായിട്ടും പാസ് വിതരണം ആരംഭിക്കാത്തതു വിദ്യാർഥി പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

2000 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിനു വരുന്ന പദ്ധതിക്ക് ധനവകുപ്പ് അനുമതി നൽകിയിരുന്നില്ല. സിദ്ധരാമയ്യ സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ തുടരുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതിനുവേണ്ട അധിക പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണു സർക്കാർ പിന്നാക്കം പോകുന്നത്.

പദ്ധതിക്ക് വേണ്ടിവരുന്ന ചെലവിന്റെ 25 ശതമാനം വിദ്യാഭ്യാസ വകുപ്പ് വഹിക്കാമെന്നു പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി എൻ.മഹേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യാത്രാസൗജന്യം നൽകേണ്ട കർണാടക ആർടിസി നിരക്ക് വർധിപ്പിക്കാതെ സൗജന്യം അനുവദിക്കാൻ സാധിക്കില്ലെന്നു റിപ്പോർട്ട് നൽകിയതോടെ പദ്ധതി വേണ്ടെന്നുവയ്ക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us