വ്ലാഡിമിര്‍ പുടിൻ വീണ്ടും റഷ്യന്‍ പ്രസിഡന്‍റ്

മോസ്‌കോ:  റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 76% വോട്ടുകള്‍ നേടി വ്ലാഡിമിര്‍ പുടിന് അനായാസ ജയം. ഇത് നാലാം തവണയാണ് പുടിന്‍ പ്രസിഡന്റാവുന്നത്. ഇനി ആറു വര്‍ഷക്കാലം പ്രസിഡന്‍റ് പുടിന് സ്ഥാനത്തു തുടരാം. തുടര്‍ച്ചയായ രണ്ടാം തവണയാണ് പുടിന്‍ രാജ്യത്തിന്‍റെ പ്രസിഡന്റാവുന്നത്.

മോസ്‌കോയില്‍ നടന്ന വിജയാഘോഷ റാലിയില്‍ വച്ച് വന്‍ വിജയം സമ്മാനിച്ച റഷ്യന്‍ ജനതക്ക് പുടിന്‍ നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ രാജ്യത്തിന്‍റെ നേട്ടങ്ങളെ ജനങ്ങള്‍ പരിഗണിച്ചെന്നും കൂടുതല്‍ ഉത്തരവാദിത്തതോടെ മുന്നോട്ടു പോകുമെന്നും പുടിന്‍ ഉറപ്പു നല്‍കി.

യുക്രെയിനില്‍ നിന്ന് അടുത്തിടെ ക്രീമിയയെ രാജ്യത്തോട് ചേര്‍ത്തതും സിറിയയില്‍ നടത്തിയ അസദ് അനുകൂല ഇടപെടലും വഴി വന്‍ ശക്തി രാഷ്ട്രമെന്ന പദവിയിലേക്ക് റഷ്യയെ എത്തിക്കാന്‍ പുടിന് സാധിച്ചത് വലിയ ജനപിന്തുണക്ക് കാരണമായി.

13% വോട്ട് നേടിയ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പവേല്‍ ഗ്രുഡിന്‍ രണ്ടാം സ്ഥാനത്തും 6% വോട്ട് നേടിയ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വ്ളാദ്മിര്‍ ഷിറിനോവ്‌സ്‌കി മൂന്നാം സ്ഥാനത്തും എത്തി. എട്ടുപേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

അഭിപ്രായ സര്‍വ്വേകളിലും ബഹുദൂരം മുന്നിലായിരുന്നു പുടിന്‍.  2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുണൈറ്റ് റഷ്യ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന പുടിന്‍ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മല്‍സരിച്ചത്.

തന്നെ വീണ്ടും അധികാരത്തിലെത്തിച്ച വോട്ടര്‍മാര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് നന്ദി അറിയിച്ചു. ഇത്രയും നാളത്തെ പ്രവര്‍ത്തന മികവിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് വിജയമെന്ന് പുടിന്‍ പറഞ്ഞു. ഈ വിജയം തന്‍റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us