ബംഗളൂരു: നിർബന്ധിത വൈദ്യുതി അടിസ്ഥാന സൗകര്യ മാനദണ്ഡങ്ങൾ ലംഘിച്ച വൻകിട അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും ടൗൺഷിപ്പ് പ്രൊജക്ടുകൾക്കുമെതിരെ കർശന നടപടിയുമായി കർണാടക സർക്കാർ. കെട്ടിട നിർമ്മാതാക്കൾ ആവശ്യത്തിന് വൈദ്യുതി സൗകര്യങ്ങളൊരുക്കാത്തത് നഗരത്തിലെ പൊതു വൈദ്യുതി വിതരണ ശൃംഖലയെ ബാധിക്കുന്നു എന്ന വിവിധ റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെ (ആർ.ഡബ്ല്യു.എ) പരാതിയെ തുടർന്നാണ് സർക്കാറിന്റെ ഈ കടുത്ത നീക്കം.
സ്ഥിരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് മുൻപ് സ്വന്തമായി വൈദ്യുത അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട സെൽഫ് എക്സിക്യൂഷൻ (എസ്.ഇ) പ്രൊജക്റ്റുകളുടെ ഡെവലപ്പർമാർക്കെതിരെ നടപടി സ്വീകരിക്കാൻ ഊർജ്ജ വകുപ്പ് കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിന് (കെ.പി.ടി.സി.എൽ) നിർദ്ദേശം നൽകി.
കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ (കെ.ഇ.ആർ.സി) ചട്ടങ്ങൾ അനുസരിച്ച് 7.5 എം.വി.എയിൽ കൂടുതൽ അനുവദനീയമായ ലോഡുള്ള ഓരോ റെസിഡൻഷ്യൽ അല്ലെങ്കിൽ കമേഴ്സ്യൽ പ്രൊജക്റ്റും സ്വന്തം ചെലവിൽ മാത്രമായി പ്രത്യേക സബ്സ്റ്റേഷനും അനുബന്ധ വൈദ്യുത സൗകര്യങ്ങളും നിർമ്മിക്കേണ്ടതുണ്ട്. വൻകിട സ്വകാര്യ പദ്ധതികൾ പൊതുജനങ്ങളുടെ വൈദ്യുതി ശൃംഖലയെ അമിതമായി ആശ്രയിക്കുന്നതും അത് വഴി പൊതുപണം ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് ഈ നിയമം കൊണ്ടുവന്നത്.
ഇത്തരത്തിൽ നിയമലംഘനം നടത്തിയ ബംഗളൂരുവിലെ 45 ഓളം പ്രൊജക്റ്റുകൾ നിലവിൽ കണ്ടെത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ഡെവലപ്പർമാർക്ക് ലളിതമല്ലാത്ത ഭാഷയിൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഊർജ്ജ മന്ത്രി കെ.ജെ. ജോർജ് വ്യക്തമാക്കി. കെ.ഇ.ആർ.സി ചട്ടങ്ങൾ ലംഘിക്കുന്ന ഡെവലപ്പർമാർ മൊത്തം പ്രൊജക്റ്റ് ചെലവിന്റെ 10 ശതമാനം പിഴയായി ഒടുക്കേണ്ടി വരും. വീഴ്ച തുടരുകയും സബ്സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്താൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കെട്ടിട നിർമ്മാതാക്കൾ സ്വന്തമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് വഴി നഗരത്തിലെ വൈദ്യുതി ശൃംഖലയിലെ അമിതഭാരം കുറയ്ക്കാനും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. അനുമതി വാങ്ങിയ പരിധിയേക്കാൾ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നതും ആവശ്യമായ സബ്സ്റ്റേഷനുകൾ സ്ഥാപിക്കാത്തതുമായ അപ്പാർട്ട്മെന്റുകളും വാണിജ്യ സമുച്ചയങ്ങളും കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ കെ.പി.ടി.സി.എൽ മാനേജിങ് ഡയറക്ടർ വി. റാം പ്രസാദ് മനോഹർ ഫീൽഡ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
