ബെംഗളൂരു : വനത്തിൽനിന്ന് നാട്ടിലിറങ്ങി നാശം വിതക്കുന്ന കാട്ടാനകളെ കീഴ്‌പ്പെടുത്താൻ പരിശീലനം സിദ്ധിച്ച നാല് കുങ്കിയാനകളെ കർണാടകം അയൽ സംസ്ഥാനമായ ആന്ധ്രപ്രദേശിന് കൈമാറി.
കാട്ടാനകളും മനുഷ്യനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായ സഹകരണത്തിന്റെ ഭാഗമായാണ് ആനകളെ കൈമാറിയത്.
കഴിഞ്ഞവർഷം കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വനം മന്ത്രിമാർ പങ്കെടുത്ത അന്താരാഷ്ട്ര സമ്മേളനത്തിലാണ് സഹകരണത്തിന് ധാരണയായത്.
എട്ട് കുങ്കിയാനകളെ വിട്ടുനൽകാൻ ആന്ധ്രപ്രദേശ് കർണാടകത്തോട് ആവശ്യപ്പെട്ടിരുന്നു. ആറ് കുങ്കിയാനകളെ നൽകാനാണ് കർണാടക തീരുമാനിച്ചിരിക്കുന്നത്. ബാക്കി ആനകളെ പിന്നീട് കൈമാറും.
കർണാടക-ആന്ധ്രപ്രദേശ് അതിർത്തി പ്രദേശത്തെ വനാതിർത്തികളിൽ കാട്ടാനകളിറങ്ങി നാശമുണ്ടാക്കുന്നത് തടയാൻ ഈ കുങ്കിയാനകളെ ഉപയോഗിക്കും.
ബെംഗളൂരു വിധാൻസൗധയുടെ മുറ്റത്തുവെച്ചാണ് ആനകളെ കൈമാറിയത്. ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ ആണ് ആനകളെ ഏറ്റുവാങ്ങാനെത്തിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, വനം മന്ത്രി ഈശ്വർ ഖാൻഡ്രെ തുടങ്ങിയവർ സംബന്ധിച്ചു. കാട്ടാനകളും മനുഷ്യനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിക്കവേ സിദ്ധരാമയ്യ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
