കണ്ണൂർ: വൈശാഖ മഹോത്സവം നടക്കുന്ന കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് കർണാടകയിൽ നിന്നുള്ള ഭക്തരെ സ്വാഗതം ചെയ്ത് കണ്ണൂർ റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്ര ഐ.പി.എസ്. കർണാടകയിൽ നിന്നുള്ള ഭക്തർക്ക് നേരെ അക്രമം ഉണ്ടായതായുള്ള പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വ്യക്തമാക്കി അദ്ദേഹം കന്നഡ ഭാഷയിൽ സന്ദേശവുമായി രംഗത്തെത്തിയത്. ഡി.ഐ.ജി.യുടെ ഈ വീഡിയോ സന്ദേശം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
കൊട്ടിയൂർ ഉത്സവത്തിനായി പോലീസും ക്ഷേത്ര കമ്മിറ്റിയും പഞ്ചായത്തും ചേർന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കുന്നു. മുൻവർഷങ്ങളേക്കാൾ മികച്ച അടിസ്ഥാന സൗകര്യങ്ങളും വിപുലമായ പാർക്കിംഗ് ക്രമീകരണങ്ങളും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള ഭക്തരുടെ സൗകര്യാർത്ഥം ക്ഷേത്ര പരിസരത്ത് കന്നഡയിലുള്ള നെയിം ബോർഡുകൾ സ്ഥാപിക്കുകയും ഉച്ചഭാഷിണിയിലൂടെ കന്നഡയിൽ അറിയിപ്പുകൾ നൽകുകയും ചെയ്യുന്നുണ്ട്. പുണ്യവനമായ കൊട്ടിയൂരിൽ പ്ലാസ്റ്റിക്കും വസ്ത്രങ്ങളും വലിച്ചെറിയാതെ പരിസ്ഥിതി ശുചിത്വം പാലിക്കണമെന്നും ക്യൂ പാലിച്ച് സുരക്ഷിതമായി ദർശനം നടത്തണമെന്നും അദ്ദേഹം ഭക്തരോട് അഭ്യർത്ഥിച്ചു. ഭക്തരുടെ സുരക്ഷയ്ക്കായി പോലീസ് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും 26 ദിവസം നീളുന്ന ഉത്സവം വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ഡി.ഐ.ജി. കൂട്ടിച്ചേർത്തു.
കേരള കേഡർ ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്ര കർണാടകയിലെ ദാവണഗരെ സ്വദേശിയാണ്. എഞ്ചിനീയറിംഗ് ബിരുദത്തിന് ശേഷമാണ് അദ്ദേഹം സിവിൽ സർവീസിലേക്ക് എത്തിയത്. നേരത്തെ ഡെപ്യൂട്ടേഷനിൽ ബംഗളൂരു സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായും കേരളത്തിൽ ഐ.സി.ടി. എസ്.പി.യായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി.യായ അദ്ദേഹം മാതൃഭാഷയിൽ നൽകിയ ഈ സുരക്ഷാ സന്ദേശത്തിലൂടെ കന്നഡ ഭക്തരുടെ ആശങ്കകൾ അകറ്റി വീണ്ടും ശ്രദ്ധേയനായിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]