ബെംഗളൂരു: കർണാടകയിൽ വേനൽ കടുക്കുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും വരും ദിവസങ്ങളിൽ കടുത്ത വരണ്ട കാലാവസ്ഥയും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മാർച്ച് രണ്ടാം വാരത്തോടെ ബെംഗളൂരു നഗരത്തിൽ ചൂടിന്റെ തീവ്രത വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്തെ വിവിധ മേഖലകളിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം ഇപ്രകാരമാണ്:
തീരദേശ ജില്ലകൾ: ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളിൽ വരും ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരും.
വടക്കൻ ഉൾപ്രദേശങ്ങൾ: ബെലഗാവി, ബീദർ, വിജയപുര, ബാഗൽകോട്ട്, കലബുറഗി, റായ്ച്ചൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്.
തെക്കൻ ഉൾനാടുകൾ: ബെംഗളൂരു അർബൻ, റൂറൽ, മൈസൂർ, മാണ്ഡ്യ, കോലാർ, തുംകൂർ തുടങ്ങി 17-ഓളം ജില്ലകളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയില്ലെന്നും വരണ്ട കാലാവസ്ഥയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം
ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ആരോഗ്യവകുപ്പ് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു:
ഉച്ചയ്ക്ക് 11 മണി മുതൽ വൈകുന്നേരം 4 മണി വരെ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുക.
കുട്ടികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ഹൃദയസംബന്ധമായ അസുഖമുള്ളവർ എന്നിവർ കടുത്ത വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഹീറ്റ് സ്ട്രോക്ക് (സൂര്യാതപം), നിർജ്ജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കണമെന്നും പഴവർഗ്ഗങ്ങളും ശീതളപാനീയങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ബെംഗളൂരുവിൽ വേനൽ കടുക്കുമെന്ന സൂചനകളാണ് നിലവിലുള്ളത്. താപനില ഉയരുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]