ബെംഗളൂരു : കർണാടകത്തിൽ ഭിന്നശേഷിക്കാർക്ക് സ്വകാര്യമേഖലയിൽ ജോലി സംവരണം ലക്ഷ്യമിട്ടുള്ള ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. ഇരുപതോ അതിലധികമോ ആളുകൾ ജോലിചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും അഞ്ചുശതമാനം ജോലി ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്യാനാണ് വ്യവസ്ഥചെയ്യുന്നത്.
‘കർണാടക റൈറ്റ്‌സ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് ഇൻ എംപ്ലോയ്‌മെന്റ് ആൻഡ് എജുക്കേഷൻ ബിൽ-2025’ ബില്ലിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാ കോഴ്‌സുകളിലും 10 ശതമാനം സീറ്റുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവെക്കണമെന്നും വ്യവസ്ഥചെയ്യുന്നു. ഭിന്നശേഷിക്കാരുടെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിശ്ചിത മുൻഗണനപ്രകാരം കമ്പനികൾ വിവിധ തസ്തികകളിൽ നിയമനം നൽകണമെന്ന് കരട് ബിൽ നിർദേശിക്കുന്നു.
ന്യായമായ സൗകര്യങ്ങൾ നൽകിയാലും ഭിന്നശേഷിക്കാർക്ക് ചെയ്യാൻ കഴിയാത്ത ജോലിയിൽമാത്രമേ ഇളവുനൽകാൻ പാടുള്ളൂവെന്നും നിർദേശിക്കുന്നു.
വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സ്ഥാപനത്തിലല്ല, കോഴ്‌സ് അടിസ്ഥാനത്തിൽ പത്തുശതമാനം സീറ്റ് ഭിന്നശേഷിക്കാർക്ക് മാറ്റിവെക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും നിർദേശിക്കുന്നു.
പരീക്ഷയ്ക്ക് സഹായിയെ അനുവദിക്കാനും അധികസമയം എഴുതാൻ അനുവദിക്കാനും സൗകര്യപ്രദമായ ചോദ്യക്കടലാസുകൾ നൽകാനും നിർദേശമുണ്ട്. ബില്ലിന്മേലുള്ള എതിർപ്പുകളും അഭിപ്രായങ്ങളും 30 ദിവസത്തിനുള്ളിൽ സർക്കാരിനെ അറിയിക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]