ആത്മഹത്യയ്ക്കായി അനുമതി തേടി പ്രധാന മന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും കത്ത്

ബെംഗളൂരു: കരാര്‍ ബില്ലുകള്‍ പാസാക്കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെ പൊറുതിമുട്ടി ജീവനൊടുക്കാന്‍ പ്രധാന മന്ത്രിയില്‍നിന്നും രാഷ്ട്രപതിയില്‍നിന്നും അനുമതി തേടി കരാറുകാരന്റെ കത്ത്.

കര്‍ണാടകയിലെ ഹുബ്ബള്ളി ശാന്തിനഗര്‍ സ്വദേശി എ. ബസവരാജ് ആണ് ജീവനൊടുക്കാന്‍ അനുമതിക്കായി കത്തയച്ചത്. താലൂക്ക് പഞ്ചായത്ത് ഓഫിസറുടെയും ഒരു എം.എല്‍.എയുടെയും പേര് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ് ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ക്കും കത്തയച്ചു.

ചിക്കമകളൂരു ജില്ലയിലെ മുദിഗെരെ, കാഡുര്‍ ഗ്രാമപഞ്ചായത്തുകളില്‍ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ വിതരണം ചെയ്തതിന്റെ ബില്‍ പാസാക്കാന്‍ ഉദ്യോഗസ്ഥര്‍ കമീഷന്‍ ആവശ്യപ്പെടുന്നെന്നാണ് പരാതി.

കാഡൂരിലേക്ക് 85 ലക്ഷം രൂപയുടെയും മുദിഗെരെയിലേക്ക് 27 ലക്ഷം രൂപയുടെയും ഉപകരണങ്ങളാണ് വിതരണം ചെയ്തത്. 1.12 കോടിയോളം രൂപയുടെ ബില്‍ പാസാക്കാന്‍ ഉദ്യോഗസ്ഥര്‍ 40 ശതമാനം കമീഷന്‍ ആവശ്യപ്പെടുന്നുവെന്ന് ബസവരാജ് പറഞ്ഞു.

ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും വായ്പയെടുത്തിട്ടാണ് ഉപകരണങ്ങള്‍ വാങ്ങിയത്. ഉദ്യോഗസ്ഥര്‍ ബില്‍ പാസാക്കാത്തതിനാല്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

കാഡൂര്‍ താലൂക്ക് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ദേവരാജ് നായക് 40 ശതമാനം കമീഷന്‍ ആവശ്യപ്പെടുകയാണ്. ഒരു എം.എല്‍.എയുടെ പിന്തുണ തനിക്കുണ്ടെന്ന് പറഞ്ഞ് ദേവരാജ് ഭീഷണിപ്പെടുത്തുന്നതായും ബസവരാജ് കത്തില്‍ പറയുന്നു. നേരത്തേ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫിസുകളില്‍ പരാതി അറിയിച്ചപ്പോള്‍ ബില്‍ പാസാക്കാന്‍ താലൂക്ക് പഞ്ചായത്ത് ഓഫിസുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍, നടപടിയുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us