സി.ഡി-ബ്ലാക്‌മെയിലിങ് ആരോപണങ്ങളിൽ കുടുങ്ങി മുഖ്യമന്ത്രി

ബെംഗളൂരു: മന്ത്രിസഭാ വികസനത്തിനുശേഷം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേ പാർട്ടിയിൽനിന്നുതന്നെ രഹസ്യ സി.ഡി-ബ്ലാക്‌മെയിലിങ് ആരോപണങ്ങൾ ഉയരുന്നു. ബി.ജെ.പിയിൽ യെദ്യൂരപ്പയുമായി ഇടഞ്ഞു നിൽക്കുന്ന എം.എൽ.എയും മുൻ മന്ത്രിയുമായ ബസനഗൗഡ പാട്ടീൽ യത്നൽ ആണ് ഈ ആരോപണമുന്നയിച്ചത്.

ചില രഹസ്യ സി.ഡികൾ മുൻനിർത്തി യെദ്യൂരപ്പയെ ബ്ലാക്ക്‌മെയിൽ ചെയ്ത് മൂന്ന് എം.എൽ.എമാർ മന്ത്രിമാരായെന്നായിരുന്നു ബുധനാഴ്ച അദ്ദേഹം ആരോപിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ വഴിയാണ് ഇതു നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പുതുതായി മന്ത്രിസ്ഥാനം നേടിയവർ രഹസ്യ സി.ഡി. ഉപയോഗപ്പെടുത്തി ബ്ലാക്‌മെയിലിങ് നടത്തിയെന്ന ആരോപണം ശരിയല്ലെങ്കിൽ അത് ഉന്നയിച്ചവർക്കെതിരേ ക്രിമിനൽ കേസ് നൽകാൻ യെദ്യൂരപ്പ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

യെദ്യൂരപ്പയ്ക്കെതിരേ ആരോപണങ്ങളുമായി നേരത്തെയും രംഗത്തുവന്നയാളാണ് യത്നൽ. മന്ത്രിസഭാവികസനവുമായി ബന്ധപ്പെട്ടുയർന്ന ബ്ലാക്മെയിലിങ് ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് വ്യാഴാഴ്ച കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ ബ്ലാക്ക്‌മെയിലേഴ്‌സ് ജനതാ പാർട്ടിയെന്ന് അദ്ദേഹം കളിയാക്കി.

ബി.ജെ.പി. നേതാക്കളും മുൻ മന്ത്രിമാരും യദ്യൂരപ്പയ്ക്കെതിരേ കൈക്കൂലി ആരോപണമുന്നയിച്ചിരിക്കുകയാണ്. ഈ ആരോപണങ്ങളിൽ ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണത്തിൽ പറയുന്ന സി.ഡിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us