ബെംഗളൂരു: അവസരങ്ങളുടെ നഗരമായ ബെംഗളൂരുവിൽ ഓരോ ദിവസവും അതിജീവനത്തിനായി പൊരുതുന്ന ആയിരക്കണക്കിന് മനുഷ്യരുണ്ട്. ആഡംബര കെട്ടിടങ്ങൾക്കും തിരക്കുപിടിച്ച റോഡുകൾക്കുമിടയിൽ, സ്വന്തമായി ഒരു വീടെന്ന സ്വപ്നം പോലുമില്ലാതെ ഓട്ടോറിക്ഷയെ അഭയസ്ഥാനമാക്കി മാറ്റിയ ഒരു ഡ്രൈവറുടെ കഥയാണ് ഇപ്പോൾ നഗരത്തിന്റെ നൊമ്പരമാകുന്നത്.
ഈ ഓട്ടോ ഡ്രൈവർക്ക് തന്റെ വാഹനം വെറുമൊരു ഉപജീവനമാർഗ്ഗം മാത്രമല്ല, രാത്രികാലങ്ങളിൽ തലചായ്ക്കാനുള്ള ഏക ഇടം കൂടിയാണ്. സ്വന്തമായി വീടില്ലാത്തതിനാൽ രാത്രി മുഴുവൻ അദ്ദേഹം തന്റെ ഓട്ടോയിലാണ് ഉറങ്ങുന്നത്. കഴിഞ്ഞ ദിവസം ഒരു യാത്രക്കാരി ഡ്രൈവറുടെ ഈ അവസ്ഥ ശ്രദ്ധിച്ചതോടെയാണ് പുറംലോകം ഈ വിവരം അറിയുന്നത്. ഡ്രൈവറുടെ ഫോണിലെ ചാർജ് തീരാറായപ്പോൾ, അത് ചാർജ് ചെയ്യാൻ തന്റെ വീട്ടിലേക്ക് വരാമെന്ന് ആ സ്ത്രീ വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് മാന്യമായി നിരസിച്ചു. ഒരുപാട് സമയമെടുക്കുമെന്ന കാരണത്താലാണ് അദ്ദേഹം ആ സഹായം വേണ്ടെന്ന് വെച്ചത്.
മഴ പെയ്യുമ്പോൾ കർട്ടനുകൾ പോലുമില്ലാത്ത ഈ വാഹനത്തിൽ എങ്ങനെ ഉറങ്ങും എന്ന യാത്രക്കാരിയുടെ ചോദ്യത്തിന്, സുരക്ഷയ്ക്കായി താൻ മെട്രോ സ്റ്റേഷന് സമീപം ഓട്ടോ നിർത്താറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ശാന്തമായ മറുപടി. ഫോൺ ചാർജ് ചെയ്യാൻ അടുത്തുള്ള കടകളെയാണ് അദ്ദേഹം ആശ്രയിക്കുന്നത്. കഠിനമായ പ്രതിസന്ധികൾക്കിടയിലും അന്തസ്സോടെയും കഠിനാധ്വാനത്തിലൂടെയും മുന്നേറുന്ന ഈ ഡ്രൈവറുടെ ജീവിതം ‘കർണാടക പോർട്ട്‌ഫോളിയോ’ എന്ന പേജാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നഗരത്തിന്റെ തിളക്കങ്ങൾക്കിടയിൽ ആരും കാണാതെ പോകുന്ന ഇത്തരം നിശബ്ദ പോരാട്ടങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
