ബെംഗളൂരു: വേനൽചൂട് കടുക്കുന്നതിനൊപ്പം നഗരത്തിൽ പൊടിശല്യം രൂക്ഷമാകുന്നുണ്ടെങ്കിലും റോഡുകൾ വൃത്തിയാക്കാനുള്ള യന്ത്രങ്ങൾ നിരത്തിലിറങ്ങാൻ ഇനിയും വൈകും. 613 കോടി രൂപ ചെലവിൽ 56 മെക്കനൈസ്ഡ് സ്വീപ്പിംഗ് മെഷീനുകൾ വാടകയ്ക്കെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ച് ആറ് മാസമായിട്ടും ഇതിനായുള്ള നടപടികൾ ടെൻഡർ ഘട്ടത്തിൽ തന്നെ സ്തംഭിച്ചുനിൽക്കുകയാണ്. നഗരത്തിലെ അഞ്ച് കോർപ്പറേഷനുകൾക്കും യന്ത്രങ്ങൾ വാടകയ്ക്കെടുക്കാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങളും കരാറുകാരുടെ അഭാവവും പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ബെംഗളൂരു വെസ്റ്റ്, ഈസ്റ്റ്, സെൻട്രൽ, സൗത്ത്, നോർത്ത് കോർപ്പറേഷനുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ടെൻഡർ നടപടികൾ ഒച്ചിഴയുന്ന വേഗത്തിലാണ്. വെസ്റ്റ് മേഖലയിൽ ഒരു കരാറുകാരൻ മാത്രമാണ് പങ്കെടുത്തത്. സെൻട്രൽ മേഖലയിൽ ആദ്യ ഘട്ടത്തിൽ ആരും പങ്കെടുക്കാത്തതിനാൽ വീണ്ടും ടെൻഡർ വിളിക്കേണ്ടി വന്നു. നോർത്ത് കോർപ്പറേഷനിലാകട്ടെ രണ്ട് തവണ ടെൻഡർ വിളിച്ചിട്ടും ആരെയും ലഭിക്കാത്തതിനാൽ മൂന്നാം വട്ടവും ലേലത്തിന് ഒരുങ്ങുകയാണ് അധികൃതർ. സൗത്ത് കോർപ്പറേഷൻ മാത്രമാണ് ടെൻഡർ നടപടികൾ ഏകദേശം പൂർത്തിയാക്കിയത്, എന്നാൽ എത്ര യന്ത്രങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
നിലവിൽ നഗരസഭകൾ ആശ്രയിക്കുന്നത് കാലാവധി കഴിഞ്ഞതും കാര്യക്ഷമത കുറഞ്ഞതുമായ പഴയ യന്ത്രങ്ങളെയാണ്. വെസ്റ്റ് മേഖലയിൽ രണ്ട് യന്ത്രങ്ങൾ മാത്രമാണ് നിലവിലുള്ളത്. സെൻട്രൽ മേഖലയിലാകട്ടെ ഓരോ മണ്ഡലത്തിനും ഒന്നു വീതം അഞ്ച് യന്ത്രങ്ങളാണുള്ളതെങ്കിലും ഇവ റോഡിലെ ചെളിയും മണ്ണും നീക്കം ചെയ്യാൻ പര്യാപ്തമല്ലെന്ന് അധികൃതർ സമ്മതിക്കുന്നു. ഈസ്റ്റ് ബെംഗളൂരുവിൽ അഴുക്കുചാലുകളുടെയും നടപ്പാതകളുടെയും പണി നടക്കുന്നതിനാൽ റോഡുകളിൽ മണ്ണ് അടിഞ്ഞുകൂടുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയാണ്.
തൊഴിലാളികൾ ജീവൻ പണയപ്പെടുത്തി പ്രധാന റോഡുകൾ വൃത്തിയാക്കുന്നത് ഒഴിവാക്കി സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യന്ത്രവൽകൃത ശുചീകരണം വിഭാവനം ചെയ്തതെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണർ മഹേശ്വർ റാവു പറഞ്ഞു. നിലവിൽ മിനി സ്വീപ്പിംഗ് മെഷീനുകളും ബ്ലോയിംഗ് മെഷീനുകളും ഉപയോഗിച്ച് സാഹചര്യം നേരിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും വലിയ യന്ത്രങ്ങൾ എത്താതെ നഗരത്തിലെ പൊടിശല്യം നിയന്ത്രിക്കാനാവില്ലെന്ന ആശങ്കയിലാണ് ജനങ്ങൾ.
